സൗജന്യ വാക്സീനേഷൻ തുടരുമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: രാജ്യത്ത് നിലവിലെ സൗജന്യ വാക്‌സീനേഷന്‍ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യര്‍ത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ട്. കൊവിഡ് തരംഗം നേരിടാന്‍ എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാല്‍ ഈ തരംഗത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം അര്‍പ്പിച്ചു.

നിലവിലെ അവസ്ഥയില്‍ ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നത് പ്രശംസനീയമാണ്. ഈ ദുരിത കാലം കടന്നുപോകാന്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകണം. വിശ്വസനീയമായ സ്രോതസുകളെ മാത്രമേ വാര്‍ത്തകള്‍ക്കായി ആശ്രയിക്കാവൂ. കൊവിഡുമായി ബന്ധപ്പെട്ട ഒരു വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അതിന്റെ ഉറവിടം ഏതാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.