കോവിഡിന്റെ അതിതീവ്ര രോഗവ്യാപന ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂ‌ഡല്‍ഹി: കോവിഡിന്റെ അതിതീവ്ര രോഗവ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ബി.1.1.529 കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.

കൊവിഡ് വകഭേദങ്ങളില്‍ വച്ച്‌ ഏറ്റവും മാരകമെന്ന് കരുതുന്ന പുതിയ വൈറസിനെ ഒമിക്രോണ്‍ എന്നാണ് ശാസ്ത്രലോകം നാമകരണം ചെയ്തിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ ഒരിക്കല്‍ രോഗം വന്നവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് , ഇസ്രായേല്‍, ബോട്സ്‌വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ബെല്‍ജിയത്തിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തുന്നത്.

അതിനാല്‍ അമേരിക്ക, യു കെ, ജപ്പാന്‍, സിംഗപ്പൂര്‍ , യു എ ഇ, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.