വിദ്യാര്‍ത്ഥിനികളോട് അശ്ലീല സംഭാഷണം; പോക്സോ കേസ് പ്രതിയായ കായിക അധ്യാപകന് സസ്പെന്‍ഷന്‍

പോക്സോ കേസ് പ്രതിയായ കായിക അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ കായിക അധ്യാപകനായ പി.ടി.മനീഷിനെയാണ് സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് മനീഷിനെതിരായ പരാതി. അധ്യാപകന്‍ വിദ്യാര്‍ഥിനികളോട് അസഭ്യം പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് മനീഷിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കായിക താരമായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.