ദ വയറിന്റെ’ ഓഫിസില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന

ദ വയറിന്റെ’ ഓഫിസില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. പരിശോധനയുടെ ഭാഗമായി വയറിന്റെ ഓഫിസില്‍ എത്തിയ പോലീസ് ഓഫീസര്‍ ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ആരെന്ന് പൊലീസ് വയര്‍ ജീവനക്കാരോട് അന്വേഷിച്ചു. ഇതിന് പുറമെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വിനോദ് ദുവ,അര്‍ഫ ഷേര്‍വാനി എന്നിവര്‍ ആരെന്നും അന്വേഷിച്ചു. ഇവരോട് സംസാരിക്കാനാകുമോ എന്നും അന്വേഷിച്ചു.

ഓഫിസിന്റ വാടക കരാര്‍ കാണണമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. അതേസമയം, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് അന്വേഷണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പെഗസിസ് വിവാദം കൊഴുക്കുകയാണ്. പെഗസിസ് പ്രൊജക്റ്റിന്റെ ഇന്ത്യന്‍ പങ്കാളിയാണ് ‘ദ വയര്‍. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ചോര്‍ത്തിയിരിക്കുന്നത്.

പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ട ഫോണുകളുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി തുടങ്ങിയവര്‍ പട്ടികയിലുണ്ട്. രാഹുല്‍ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്ന് വരുന്ന സമയത്ത്, 201819 കാലഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്.