പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്പലംകുന്ന് വട്ടപ്പാറ പുല്ലാഞ്ഞിപച്ചയില്‍ വീട്ടില്‍ നൗഷാദ്(22)വെളിയം കിഴക്കേ കോളനിയില്‍ ശ്യാം നിവാസില്‍ ശരത്ത്(27)എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്ക് സ്‌കൂളില്‍ പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും നൗഷാദിനെയും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി.

തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ചോദ്യംചെയ്തപ്പോള്‍ ശരത് പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് ശരത്തിനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു.

പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍, എസ്.ഐ. രജനീഷ്, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ.മാരായ മുരുകേശ്, അന്‍വര്‍, ധനേഷ്, മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.