ഫാസില്‍ വധത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്; നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെനീട്ടി

മംഗളൂരുവില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അടുത്ത വെള്ളിയാഴ്ചവരെ നീട്ടി. സുള്ള്യ,കഡബ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായി പരിശോധനയാണ് കര്‍ണടക പോലീസും കേരള പോലീസും നടത്തുന്നത്.

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയില്ലെന്ന് പോലീസ് പറയുന്നു. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുവാനിടയുണ്ടെന്നും അതിനാല്‍ പരിശോധനകള്‍ ശക്തമാക്കുവാനാണ് പോലീസ് തീരുമാനം.

പ്രദേശത്ത് രാവിലെ ആറ്മുതല്‍ വൈകിട്ട് ആറ് വരെ മാത്രമെ കടകള്‍ തുറന്ന് പ്രവര്‍ത്താക്കുവാന്‍ കഴിയു. അനാവശ്യമായി ആരം പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവര്‍ വ്യക്തമായ കാരണം അറിയിക്കണമെന്നും പോലീസ് പറയുന്നു.

അതേസമയം ഫാസില്‍ വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. നിരവധി പേരെ ചോദ്യം ചെയ്തുവെന്നും കൊല്ലപ്പെട്ട ഫാസിലിന് പ്രത്യേകിച്ച് ഒരു രാഷ്ടീയവും ഇല്ലായിരുന്നുവെന്നും പോലീസ് പറയുന്നു. സുള്ള്യയിലെ മറ്റ് കൊലപാതകങ്ങളുമായി ഫാസിലിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അന്വേഷണം നടന്ന് വരുകയാണെന്നും പോലീസ് വ്യക്തമാക്കി.