വീട്ടില്‍ നിന്നും വിവാഹ ഷോപ്പിങ്ങിന് പോയ യുവതി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍, സുഹൃത്തിനെതിരെ കേസ് എടുത്ത് പോലീസ്

ഗാസിയാബാദ്. വീട്ടില്‍ നിന്നും വിവാഹ ഷോപ്പിങ്ങിനായി പോയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരപ്രദേശ് ഹാപുര്‍ സ്വദേശിയായ ഷെഹ്‌സാദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാസിയാബാദ് വേവ് സ്റ്റിയിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ പോലീസ് കേസ് എടുത്തു.

ഇയാള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. നവംബര്‍ 14ന് യുവതിയുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം ഉണ്ടാകുന്നത്. ശനിയാഴ്ച യുവതി വിവാഹത്തിന്റെ ഷോപ്പിങ്ങിനായിട്ടാണ് ഗാസിയാബാദിലേക്ക് പോയത്. സുഹൃത്തായ അസറുദ്ദീനാണ് ഇക്കാര്യം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. യുവതിയുമായി ശനിയാഴ്ച വൈകിട്ടുവരെ സംസാരിച്ചിരുന്നതായിട്ടാണ് സഹോദരന്‍ പറയുന്നത്. ഞായറാഴ്ച യുവതി മരിച്ചുവെന്ന് അസറുദ്ദീന്‍ അറിയിച്ചു.

തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. വായില്‍ നിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് അസറുദ്ദിനെതിരെ കേസ് എടുത്തു. മുറി പുറത്തു നിന്നും പൂട്ടിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്.