കല്യാണങ്ങള്‍ക്കു പോകലും വയറ് കാണലുമല്ല തന്റെ പണി: ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയതാണെന്ന് അന്‍വര്‍

തന്നെ കാണാനില്ലെന്ന ആരോപണത്തില്‍ മറുപടിയുമായി നിലമ്ബൂര്‍ എം എല്‍ എ പി.വി അന്‍വര്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മുങ്ങിയതല്ലെന്നും സ്വര്‍ണ ഖനനത്തിനായി ആഫ്രിക്കയില്‍ എത്തിയതാണെന്നും അന്‍വര്‍ വ്യക്തമാക്കിയത്. ആഫ്രിക്കയിലെ സിയേറ ലിയോണില്‍ ആണ് അന്‍വറുള്ളത്.

സാമ്ബത്തിക ബാധ്യതയുണ്ടെന്നും ഇതിനാല്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഇത് തീര്‍ക്കാനാണ് ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് എത്തിയതെന്നും അന്‍വര്‍ പറയുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും പാര്‍ട്ടി തനിക്ക് മൂന്നു മാസത്തെ അവധി അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി. കല്യാണങ്ങള്‍ക്കു പോകലും വയറു കാണലുമല്ല തന്‍റെ പണിയെന്ന് കടുത്ത ഭാഷയില്‍ പറഞ്ഞ അന്‍വര്‍ താന്‍ നാട്ടിലില്ലാത്ത അവസരത്തിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എം എല്‍ എ യെ കുറച്ച്‌ ആഴ്ചകളായി കാണാനില്ലെന്നും നിലമ്ബൂര്‍ മണ്ഡലത്തില്‍ നിന്നും മുങ്ങിയെന്നും പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഫേസ്‌ബുക്കിലൂടെ രൂക്ഷ വിമര്‍ശനവുമായി അന്‍വര്‍ നേരിട്ടെത്തിയിരുന്നു. ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്ബുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്ബൂരില്‍ കാട്ടാന്‍ കഴിയില്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. മുങ്ങിയത്‌ താനല്ല വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.