ആർ.ജെ മാത്തുക്കുട്ടി വിവാഹിതനായി, ആശംസകൾ നേർന്ന് ആരാധകർ

റേഡിയോ ജോക്കിയും അവതാരകനും സംവിധായകനും നടനുമായ ആർ.ജെ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂർ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. പള്ളിയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിന്റെ വീഡിയോ മാത്തുക്കുട്ടിയുടെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ രാജ്‌കലേഷ്‌ ദിവാകരൻ പോസ്റ്റ് ചെയ്തു. ‘മാത്തു പൊന്നു വെഡിങ്’ എന്നാണ് കലേഷ് ക്യാപ്ഷൻ നൽകിയത്.

പ്രണയ വിവാഹം ആയിരുന്നുവെന്നും അടുത്തടുത്താണ് തങ്ങളുടെ വീടുകളെന്നും വിവാഹ ശേഷം മാത്തുക്കുട്ടി പറഞ്ഞു. കുട്ടിക്കാലം മുതൽ എലിസബത്തിനെ അറിയാം. ഫസ്റ്റ് സൈറ്റിൽ കണ്ട് ഇഷ്ടപ്പെട്ടവരും അല്ല ഞങ്ങൾ. സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീടത് കുറച്ച് ദൃഢമായി പ്രണയത്തിലേക്ക് എത്തിയെന്നും മാത്തുക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ വിവാഹ നിശ്ചയം, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും മാത്തുക്കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് അധികദിവസങ്ങളാകും മുൻപാണ് വിവാഹം. മാത്തുവിനും ഭാര്യക്കും ആശംസകളുമായി ഒട്ടേറെപ്പേർ കമന്റ് സെക്ഷനിൽ എത്തിച്ചേർന്നു. വിവാഹ ചടങ്ങിൽ നിരവധിപ്പേർ പങ്കെടുത്തു.

പെരുമ്പാവൂരുകാരനായ അരുൺ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി സിനിമയിലെത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച്‌ സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ കോഴിബിരിയാണി, കുളിസീൻ… എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെയും അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.