പേവിഷ പ്രതിരോധ കുത്തിവെയ്പ്പ്: കുട്ടിയുടെ ശരീരം തളർന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

ആലപ്പുഴ . പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പെടുത്ത വിദ്യാർത്ഥിയുടെ ശരീരം തളരുകയും കാഴ്ചശക്തി കുറയുകയും ചെയ്തെന്ന സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒയ്ക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കുട്ടിയുടെ വീട്ടിലെത്തിയ കൃഷിമന്ത്രി പി പ്രസാദ്, ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ലഭിക്കുന്നത് ഗുരുതര പരാതികൾ ആണെന്നും അലംഭാവത്തിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും പറയുകയുണ്ടായി. കുട്ടിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ അലംഭാവത്തിൽ ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. 10 ന് കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ പങ്കെടുത്തു പ്രശ്നം വിശദീകരിക്കാ‍ൻ കുട്ടിയുടെ രക്ഷിതാക്കളോടു കമ്മീഷൻ നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരോടും കമ്മീഷൻ വിവരങ്ങൾ തേടുന്നുണ്ട്.

ചേർത്തല നഗരസഭ 20ാം വാർഡിൽ പ്രദീപ് കുമാറിന്റെ മകൻ കാർത്തിക്കി(14)ന് വാക്സിൻ എടുത്തതു സംബന്ധിച്ചു ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണു പരാതി. മന്ത്രി വീണാ ജോർജിനും രക്ഷിതാക്കൾ പരാതി നൽകിയിരുന്നതാണ്. ജനുവരി 19 ന് ആണ് കാർത്തിക്കിനു പൂച്ചയുടെ നഖം കൊണ്ടു മുറിവേൽക്കുന്നത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നു ടിടി കുത്തിവയ്പെടുത്തു. ഡോക്ടർ നിർദേശിച്ച പ്രകാരം പിറ്റേന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ്പെടുത്തു.

പിന്നീട് 22നും 26നും ഫെബ്രുവരി 16നും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിയാണ് കുത്തിവച്ചത്. 16 ന് സ്കൂളിൽ പോയ കുട്ടിക്ക് പനിയും തളർച്ചയുമുണ്ടായി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പേടിയായിരിക്കുമെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. പിറ്റേന്നു സ്ഥിതി കൂടുതൽ മോശമായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത തരത്തിൽ കുട്ടിയുടെ ശരീരം തുടർന്ന് തളർന്നെന്നും സംസാരശേഷിയെയും കാഴ്ചശക്തിയെയും ബാധിച്ചെന്നും പിതാവ് പറയുന്നു. മാർച്ച് 18വരെ കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നു പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന സ്ഥിതിയായി. പക്ഷേ നടക്കാൻ സാധിക്കുന്നില്ല – പിതാവ് പറഞ്ഞു. അതേസമയം റാബീസ് വാക്സിൻ എടുക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അറിയിക്കാനുള്ള സംവിധാനം ആശുപത്രിയിലുണ്ടെന്നും തളർച്ചയും മറ്റും ബുദ്ധിമുട്ടുകളും അപൂർവമായി സംഭവിക്കാറുണ്ടെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കുറച്ചു ദിവസം കഴിയുമ്പോൾ ഇതു മാറുമെന്നും അവർ പറയുന്നു.