വിനോദിനി ഉള്ളുതുറന്ന് സങ്കടം പങ്കുവച്ച ദിവസം തന്നെ സഹോദരൻ അറസ്റ്റിലായി, യാദൃശ്ചികമാകാം എന്ന് പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി : ട്രിവാൻഡ്രം ക്ളബിൽ പണം വച്ച് ചീട്ട് കളിച്ചതിന് എസ്.ആർ വിനയകുമാർ അറസ്‌റ്റിലായത് തികച്ചും യാദൃശ്ചികമെന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കോടിയേരി ബാലകൃഷ്ണൻ അർഹിച്ചിരുന്ന വിലാപയാത്ര അട്ടിമറിക്കപ്പെട്ടു എന്നത് കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അർഹിച്ചിരുന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അഭിപ്രായപ്പെട്ടതാണ്. ഇക്കാര്യം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് സഹധർമിണി വിനോദിനി വെളിപ്പെടുത്തി.

എന്നാൽ വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്കുവച്ച ദിവസം തന്നെ അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ എംഡിയുമായ എസ്.ആർ.വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വച്ച് ചൂതാട്ടം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും രാഹുൽ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ശ്രീ കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമർശനം ഉയർന്നതാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അർഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്.

ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാർട്ടി സെക്രട്ടറി ശ്രീ എം.വി ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധർമ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തു. അപ്പോൾ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക? ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക?

എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ MDയുമായ എസ്.ആർ വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം….ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് CPMലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്.