ന്യൂഡൽഹി: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള 1,200 ദർഗകളിലും പള്ളികളിലും മൺവിളക്കുകൾ കത്തിക്കുമെന്ന് ബിജെപി. ചെറുതും വലുതുമായ പള്ളികൾ, ദർഗകൾ, മറ്റ് മുസ്‌ലിം ആരാധനാ കേന്ദ്രങ്ങൾ അടക്കം 1200 സ്ഥലങ്ങൾ ഞങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ ദീപം തെളിയിക്കും.
ഡൽഹിയിൽ മാത്രം (ദർഗകളും പ്രശസ്ത പള്ളികളുമടക്കം) 36 കേന്ദ്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ ഡൽഹി ജമാ മസ്ജിദും നിസാമുദ്ദീൻ ദർഗയും ഉൾപ്പെടും’- ബിജെപി മൈനോരിറ്റി മോർച്ചാ കൺവീനർ യാസർ ജീലാനി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കണമെന്ന് ഡിസംബർ 30ന് അയോധ്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 14 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള തീർഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങൾ ആരംഭിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, വംശങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും രാജ്യത്ത് സാമുദായിക സൗഹാർദത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്താനുമാണ് ഈ നീക്കമെന്നാണ് ബിജെപി നേതാക്കളുടെ വാദം. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.