മകളേ കെട്ടിച്ച് വിട്ടിട്ട് മതി മകന്റെ വിവാഹം, ദുരാചാരത്തേ കുറിച്ച് റാണി നൗഷാദ്

മകള്‍ക്ക് 21 വയസുള്ളപ്പോള്‍ 25 വയസുള്ള മകന്റെ വിവാഹം നടത്തുന്നത് ശരിയല്ലെന്ന് പലരും പറഞ്ഞുവെന്നും പിന്നീട് ദുഖിക്കേണ്ടി വരുമെന്ന് പലരും ഉപദേശം നല്‍കിയെന്നും റാണി പറയുന്നു.ആദ്യം മകളേ കെട്ടിച്ചിട്ട് പോരേ അവന്റെ വിവാഹമെന്ന് ചിലർ. അതായത് ആൺ മക്കളുടെ വിവാഹത്തിനു പിഞ്ചു പെണ്മക്കളേ നേരത്തേ പിടിച്ച് കെട്ടിക്കുന്ന കേരളത്തിലേ ഒരു ദുരാചാരത്തേ കുറിച്ച് പറയുകയാണ്‌ അമ്മയും, അമ്മായി അമ്മയും ഒക്കെയായ റാണി നൗഷാദ്

മകന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഉള്ള പ്രാപ്തി നേടിക്കഴിഞ്ഞു. അവന് ജോലിയും, സ്വന്തമായി വരുമാനവുമുണ്ട്. അവന്റെ ഭാര്യയെ സിനിമക്ക് കൊണ്ടുപോകാനും, ഇഷ്ടമുള്ള വസ്ത്രമോ ആഹാരമോ വാങ്ങി കൊടുക്കാനുമായി അവന് ഞങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട കാര്യമില്ല….മാത്രവുമല്ല ശരീരികമായും, മാനസികമായും, പെരുമാറ്റതലത്തിലും, സ്വഭാവം കൊണ്ടും, ആരോഗ്യപരമായ മനോഭാവം കൊണ്ടും അവന്‍ വിവാഹിതനാവാനും, ഒരു കുടുംബം നോക്കാനും പ്രാപ്തനാണെന്നും മനസിലാക്കാന്‍ കഴിഞ്ഞു. -റാണി കുറിച്ചു.

റാണി നൗഷാദിന്റെ വാക്കുകള്‍ ഇങ്ങനെ,

എനിക്കു പറയാനുള്ളത് വിവാഹപ്രയമെത്തിയ ആണ്‍ കുട്ടികളുടെ മാതാപിതാക്കളോടാണ്. ഇരുപത്തി അഞ്ചാമത്തെ വയസ്സില്‍ എന്റെ മകന്റെ വിവാഹം ഉറപ്പിച്ചപ്പോള്‍ പല ബന്ധുക്കളും ചോദിച്ചു. മോളെ കെട്ടിച്ചിട്ടു പോരേ മകന്റെ വിവാഹമെന്ന്…? കാണിക്കുന്നത് അബദ്ധമാണെന്ന് തോന്നാന്‍ പിന്നീട് ഇടവരരുതെന്ന്. അപ്പോള്‍ ഞങ്ങള്‍ക്ക് പറയാന്‍ വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ഒന്നാമതായി മകള്‍ക്ക് ഇരുപത്തി ഒന്ന് വയസ്സുമാത്രമേ ആയിട്ടുള്ളൂ. അവളുടെ പഠനം പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ ഇരുപത്തി അഞ്ചു വയസ്സ് മിനിമം ആകും. ആ സമയത്ത് മകന്റെ പ്രായം മുപ്പതിനോടടുക്കും. രണ്ടാമതായി അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഉള്ള പ്രാപ്തി നേടിക്കഴിഞ്ഞു.അവന് ജോലിയും, സ്വന്തമായി വരുമാനവുമുണ്ട്. അവന്റെ ഭാര്യയെ സിനിമക്ക് കൊണ്ടുപോകാനും, ഇഷ്ടമുള്ള വസ്ത്രമോ ആഹാരമോ വാങ്ങി കൊടുക്കാനുമായി അവന് ഞങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട കാര്യമില്ല….

മാത്രവുമല്ല ശരീരികമായും, മാനസികമായും, പെരുമാറ്റതലത്തിലും, സ്വഭാവം കൊണ്ടും, ആരോഗ്യപരമായ മനോഭാവം കൊണ്ടും അവന്‍ വിവാഹിതനാവാനും, ഒരു കുടുംബം നോക്കാനും പ്രാപ്തനാണെന്നും മനസിലാക്കാന്‍ കഴിഞ്ഞു. വിവാഹം കഴിക്കാന്‍ വേണ്ടുന്ന യോഗ്യതകളില്‍ വിദ്യാഭ്യാസവും തൊഴിലും പോലെ തന്നെ പ്രധാനമാണ് മനോനിലയും, സ്വഭാവവും…!! മുന്‍കോപിയായ , ദേഷ്യം വരുമ്പോള്‍ കണ്ണില്‍ക്കണ്ടതെല്ലാം എറിഞ്ഞു പൊട്ടിയ്ക്കുന്ന ഒരു മകനെക്കൊണ്ട് പെണ്ണ് കെട്ടിക്കാന്‍ തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. മുന്‍കോപവും എടുത്തുചാട്ടവുമൊക്കെയുള്ള മകന്‍ /മകള്‍ പെരുമാറ്റ വൈകല്യമുള്ള ആളാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട് . എന്നുവച്ചാല്‍ എല്ലാവരും കല്യാണം കഴിക്കാന്‍ പ്രാപ്തരല്ല എന്നു തന്നെയാണ് സാരം.കല്യാണം കഴിക്കുന്നതോടെ അവന്‍/അവള്‍ ശരിയാകും എന്ന ധാരണ തെറ്റാണ്. കെട്ടിക്കൊണ്ട് വരുന്ന ആള്‍ ഒരിക്കലും മകനെ /മകളെ നോര്‍മലാക്കിയെടുക്കുന്ന ഒരു തെറാപ്പിസ്‌റ് അല്ല ഒരു മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച ഒരമ്മയെന്ന നിലയില്‍ ഞാന്‍ പറയും….

സ്വന്തമായി താലി വാങ്ങാനും,വീട് പെയിന്റ് ചെയ്യാനും,വിവാഹത്തിനായി ക്ഷണിച്ചു വരുത്തുന്ന അതിഥികള്‍ക്ക് ഭക്ഷണം കൊടുക്കാനും ഉള്ള പണം പെണ്‍ വീട്ടുകാരുടെ കയ്യില്‍ നിന്നും വാങ്ങുന്ന അച്ചാരപ്പണം ആകരുത്.അവളുടെ വീട്ടില്‍ നിന്നും അവള്‍ക്ക് കൊടുക്കുന്ന പണമോ പണ്ടമോ അവളുടെ സുരക്ഷക്കു വേണ്ടി കൊടുക്കുന്നതാണ്. പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവള്‍ക്കു വേണ്ടി വാങ്ങുന്ന വസ്തുവിന്‍ മേലോ വീട്ടിന്‍ മേലോ ഭര്‍ത്താവിനും കൂടി അവകാശം കാണിക്കുന്നത്. അതായത് പ്രമാണം ചെയ്യുമ്പോള്‍ രണ്ടു പേരുടെയും പേരില്‍ വാങ്ങിക്കണമെന്ന് ചില മുതു കാരണവന്മാര്‍ പ്രശ്‌നം ഉണ്ടാക്കാറുണ്ട്. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അതിനു തയ്യാറാവുകയും ചെയ്യുന്നു.ആണ്‍കുട്ടികളെ ഒരുപാട് ലാളിച്ച് ഇല്ലായ്മ ചെയ്യുന്നതും, തെറ്റുകള്‍ കണ്ടാല്‍ തിരുത്താതെ അതിനെ ന്യായീകരിച്ച് മറ്റുള്ളവരുടെ മുന്നില്‍ തന്റെ മകന്‍ നല്ലവനാണെന്ന് വരുത്താനും ശ്രമിക്കുന്ന അമ്മമാര്‍ ഓര്‍ക്കുക നിങ്ങള്‍ ആ മകനെ സ്‌നേഹിയ്ക്കുകയല്ല കൊല്ലുകയാണെന്ന്. മക്കള്‍ നമ്മളെക്കാള്‍ വളര്‍ന്നുകഴിഞ്ഞാല്‍ നമുക്ക് അവരുടെ പല ഇഷ്ടങ്ങളും, ലൈംഗീക താല്‍പ്പര്യങ്ങളും അറിയാന്‍ കഴിയില്ല. വിവാഹം കഴിയുന്നതോടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പലതും നല്ലതും, ചീത്തയും കൂടുതല്‍ അറിയുന്നത് കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികളാണ്. ചിലപ്പോള്‍ നമ്മള്‍ അയ്യോ പാവം എന്നൊക്കെ പറയുന്ന നമ്മുടെ മകന്റെ കൊള്ളരുതായ്മകള്‍ മുഴുവന്‍ കാണുന്നതും,അനുഭവിക്കുന്നതും വീട്ടില്‍ വന്നുകയറുന്ന പെണ്‍കുട്ടികള്‍ ആണ്. ഒരുപക്ഷേ ആ മോള്‍ അമ്മയോട് മകന്റെ സ്വഭാവ വൈകൃതങ്ങള്‍ അറിയിക്കുമ്പോള്‍ അമ്മ തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്…! കല്യാണത്തിന് മുന്‍പ് അവന്‍ നല്ലതായിരുന്നു. നിന്നെ കെട്ടിക്കൊണ്ട് വന്നതിനു ശേഷമാണ് അവന്‍ ഇങ്ങനെ ആയതെന്ന്……!!

ഓര്‍ത്തോളൂ അങ്ങനെ പറയുന്ന അമ്മമാര്‍ ആ വീടിന്റെ ശാപമാണ്, നിങ്ങള്‍ നിങ്ങളുടെ മകന്റെ ജീവിതം അത്തരം വാക്കുകള്‍ കൊണ്ട് സപ്പോര്‍ട്ട് ചെയ്ത് അവനെ നാമാവശേഷമാക്കുകയാണ്…വീട്ടില്‍ വിവാഹിതയായി വരുന്ന കുട്ടി സ്വന്തം മകള്‍ തന്നെയാണെന്നും, അവള്‍ പ്രസവിക്കേണ്ടത് തന്റെ കുടുംബത്തിന്റെ അടുത്ത തലമുറയെ ആണെന്നും ഉള്‍ക്കൊള്ളുക. തന്റെ മകന്റെ സന്തോഷത്തിന്റെ താക്കോല്‍ ആണ് മരുമകള്‍ എന്നു ചിന്തിക്കുക.രണ്ടു കുടുംബങ്ങളും തമ്മില്‍ ആരോഗ്യപരമായ നല്ലൊരു ബന്ധം പുലര്‍ത്തുക. നമ്മുടെ കാലശേഷവും നമ്മുടെ മകന് കൂട്ടാവേണ്ടവരാണ് എന്ന ബോധം എപ്പോഴും ഉണ്ടാവണം…

ഇതിനെല്ലാം ഉപരിയായി പെണ്‍കുട്ടികള്‍ അറിയാന്‍,,,, വിദ്യാഭ്യാസവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയും നേടുന്നതിനൊപ്പം തന്നെ നല്ലതും, ചീത്തയും തിരിച്ചറിയാനുള്ള കഴിവും, എന്തിനെയും നേരിടാനുള്ള മനോധൈര്യവും കൂടി ആര്‍ജ്ജിക്കുക.തെറ്റിനെ തെറ്റാണെന്നും, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്കു നിര്‍ബന്ധിക്കേണ്ടതില്ല എന്നും തുറന്നു പറയുക. ചെന്നു കയറുന്ന വീട്ടില്‍ നമ്മുടെ സ്വന്തം വീട്ടില്‍ എങ്ങനെ ആയിരുന്നുവോ അങ്ങനെ തന്നെ ആയിരിയ്ക്കുക. നിങ്ങള്‍ വിവാഹത്തിന് തൊട്ടു തലേന്നു വരെ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ഇരിയ്ക്കുക. ഒറ്റദിവസം കൊണ്ട് ഒരാളുടെയും ബേസിക് ക്യാരക്ടര്‍ മാറ്റാന്‍ പറ്റുന്നതല്ല. അപ്പോള്‍ നിങ്ങള്‍ക്ക് അഭിനയിക്കേണ്ടതായി വരും. ആ സ്വഭാവം നിങ്ങള്‍ക്ക് നിലനിര്‍ത്തി കൊണ്ടുപോകാന്‍ കഴിയാതെ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊളിഞ്ഞു വീഴും.അതിലും എത്രയോ നല്ലതാണ് കാര്യങ്ങള്‍ കണ്ടറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കുന്നത്….

ആ വീട്ടിലുള്ളവര്‍ ഇനിമുതല്‍ എന്റെ വീട്ടിലുള്ളവര്‍ക്കൊപ്പമാണെന്ന ചിന്ത പെണ്‍കുട്ടികള്‍ക്ക് എപ്പോഴും ഉണ്ടാവേണ്ടതാണ്…. ഇനി അവന്‍ നിങ്ങളെ അടിയ്ക്കാനും തൊഴിക്കാനും മുതിരുമ്പോള്‍ ആ കാര്യം അവന്റെ വീട്ടുകാരെ അറിയിക്കുന്നതിനൊപ്പം സ്വന്തം മാതാപിതാക്കളേയും അറിയിക്കുക.ശീലങ്ങള്‍ മാത്രമേ മാറ്റാന്‍ കഴിയൂ.ശീലങ്ങള്‍ ക്രമേണ കൊണ്ട് സ്വഭാവമായി മാറിക്കഴിഞ്ഞാല്‍ അത് മാറ്റാന്‍ പ്രയാസമായിരിയ്ക്കും. എന്നുവച്ചാല്‍ നിങ്ങള്‍ എത്ര ക്ഷമയോടെ കാത്തിരുന്നാലും അതൊന്നും മാറാന്‍ പോകുന്നില്ല തന്നെ…. സ്ത്രീകള്‍ പൊതുവേ imotionally driven ആണെന്നുള്ളതാണ്… ഞാന്‍ ഡിവോഴ്‌സ് ചെയ്താല്‍, ഞാന്‍ പിണങ്ങിപ്പോയാല്‍ എന്റെ ചേട്ടന്‍ ഒരുപാട് ദുഖിക്കുമല്ലോ, മാനസ മൈനേയും പാടി കടാപുറത്തുകൂടി നടക്കുമല്ലോ, പിന്നെ ഞാന്‍ അഹങ്കാരിയാണെന്നോ, മോശം പെണ്ണാണെന്നോ നാട്ടുകാര്‍ പറയുമല്ലോ എന്നൊക്കെയുള്ള വൈകാരികപരമായ ചിന്തകള്‍ ഒഴിവാക്കുക. പെണ്‍കുട്ടികള്‍ കുറച്ചൊക്കെ logically driven ആകുക…

ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ ലോജിക്കല്‍ ബ്രെയിന്‍ തന്നെയാണ് ആക്ട് ചെയ്യേണ്ടതും. ഒരുപാട് വിഷമതകള്‍ സഹിച്ചു കൊണ്ട് പോകുന്ന ഒരു ടോക്‌സിക് റിലേഷന്‍ഷിപ് തുടരാതിരിയ്ക്കുന്നത് തന്നെയാണ് നല്ലത്. അല്ലാതെ മരണം ഒന്നിനുമുള്ള പരിഹാരമോ, കെട്ടുന്നവന്റെ കോപമടക്കാനായി വെട്ടിനുറുക്കാനും, കെട്ടിത്തൂക്കാനുമുള്ള വെറും ഒരു മാംസക്കഷ്ണമോ അല്ല പെണ്ണ്….! രണ്ടു വ്യക്തികള്‍ തമ്മിലുള്ള തുല്യ ജീവിതാവസ്ഥയെയാണ് നമ്മള്‍ പങ്കാളിത്തം എന്നുവിളിക്കുന്നത്. ഒരാള്‍ക്ക് മറ്റൊരാളുടെ മേലുള്ള മേല്‍ക്കോയ്മയേയും, അടിച്ചമര്‍ത്തലിനെയും തുല്യ പങ്കാളിത്തം എന്നു വിളിക്കാന്‍ കഴിയില്ല…