റേഷൻകടയിൽ മസ്റ്ററിങ് നടക്കാഞ്ഞതിൽ ക്ഷുഭിതനായി, മദ്യപിച്ചെത്തി ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ചു,യുവാവ് അറസ്റ്റിൽ

മാന്നാർ: റേഷൻകടയിൽ മസ്റ്ററിങ് നടക്കാഞ്ഞതിൽ ക്ഷുഭിതനായി ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ചയാൾ അറസ്റ്റിൽ. റേഷൻകടയിലെ സെയിൽസ്മാൻ വലിയകുളങ്ങര മണലിൽ കാട്ടിൽ ശശിധരൻ നായർ (59)ക്കാണ് മർദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടമ്പേരൂർ ചെമ്പകമഠത്തിൽ സനലി(43) നെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയിൽ സനൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എ.ആർ.ഡി. 59-ാം നമ്പർ റേഷൻകടയിൽ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെമുതൽ മസ്റ്ററിങ്ങിൽ പാകപ്പിഴകളുണ്ടായിരുന്നു. നാലുമണിക്ക് റേഷൻകടതുറന്ന് ഏതാനും മഞ്ഞക്കാർഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ പിങ്ക് കാർഡുമായി എത്തിയ സനൽ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു.

അടുത്തദിവസംവരാൻ ജീവനക്കാരൻ പറഞ്ഞപ്പോൾ ക്ഷുഭിതനായി പുറത്തുപോയ ഇയാൾ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ശശിധരൻ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ശശിധരൻ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.