മുഖ്യമന്ത്രിയും കോടിയേരിയും എകെജി സെന്ററില്‍; സജി ചെറിയാനും യോഗത്തില്‍ പങ്കെടുക്കുന്നു

ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായ സാഹചര്യത്തില്‍ എകെജി സെന്ററില്‍ തിരക്കിട്ട ചര്‍ച്ചകള്‍. മുഖ്യമന്ത്രി പിണറായി വിജനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററിലെത്തി. വിഷയം ചര്‍ച്ച ചെയ്യുവാന്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. മന്ത്രി സജി ചെറിയാനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയ ശേഷമാണ് മന്ത്രി സജി ചെറിയാന്‍ യോഗത്തിനെത്തിയത്.

എജി അടക്കമുള്ളവരുമായി സിപിഐഎം നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിഷയം കോടതിയില്‍ എത്തിയാല്‍ വലിയ തിരിച്ചടിയോ ഉണ്ടാകുമോ എന്ന് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്.

വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും പിന്നീട് നിയമസഭയിലും മന്ത്രി വ്യക്തമാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി സജി ചെറിയാനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുവനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.