അടിവസ്ത്രം വരെ അഴിപ്പിച്ചു, മലപ്പുറം ജില്ലയും സലീം എന്ന പേരും, എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല, സലീം കോടത്തൂർ

വിമാനത്താവളത്തിൽ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി മാപ്പിളപ്പാട്ട് ഗായകൻ സലിം കൊടത്തൂർ രം​ഗത്ത്. മലപ്പുറം ജില്ലക്കാരനായതും സലിം എന്ന പേരായതുകൊണ്ടും പേരിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രത്യേക പരിശോധനയാണ് വിമാനത്താവളത്തിൽ തനിക്കുണ്ടായതെന്നും തന്റെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചെന്നും സലിം പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് സലിം വിമാനത്താവളത്തിലെ മോശം അനുഭവം വിവരിക്കുന്നത്.

മലപ്പുറത്തുകാരനായിട്ട് എന്തിനാണ് കൊച്ചിയിൽ വന്നതെന്നാണ് അവർ ചോദിക്കുന്നത്. അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. മലപ്പുറം ജില്ലക്കാർ ആരെങ്കിലും തെറ്റുചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നാണ് സലിം കൊടത്തൂർ ചോദിക്കുന്നത്. സാധാരണ പൗരന്റെ പരിഗണന ലഭിക്കാൻ പേരും ജില്ലയും മാറ്റണോ ?. ജില്ല മാറാനോ പേര് മാറ്റാനോ തനിയ്ക്ക് പറ്റില്ല. ജോലിയുടെ കാര്യം പറഞ്ഞും ചെയ്ത വർക്കുകൾ കാണിച്ചും തന്നെ മാനസികമായി പീഡിപ്പിച്ചു. പോവുമ്പോൾ ഇത്തരം ചോദ്യങ്ങളുണ്ടാവാറുണ്ട്. എന്നാൽ, തിരികെ വരുമ്പോൾ ഇത് അധികമാണെന്ന് സലിം പറഞ്ഞു.

തന്റെ പേരാണ് അവർക്ക് പ്രശ്‌നം. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. മലപ്പുറം ജില്ലക്കാരനായതുകൊണ്ടും പേര് സലിം എന്നായത് കൊണ്ടുമാണ് ചോദ്യം ചെയ്യപ്പെടാൻ കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന് സലിം വ്യക്തമാക്കി. മണിക്കൂറുകളോളം എയർപോർട്ടിൽ പടിച്ചിരുത്തിയ ശേഷവും പരിശോധനയ്ക്ക് ശേഷവും ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ തെറ്റിദ്ധരിച്ചതാണെന്നായിരുന്നു അവരുടെ മറുപടിയെന്നും സലിം പങ്കുവച്ച വീഡിയോയിൽ പറയുന്നു.

രണ്ട് മൂന്ന് തവണ തനിക്ക് ഈ അനുഭവമായി. ഇന്നലെ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ചു. മണിക്കൂറുകളോളം കള്ളനെ പോലെ മറ്റുള്ളവരുടെ മുന്നിൽ നിൽക്കേണ്ടിവരിക. ഇത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവൂ. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഡ്യൂട്ടി ചെയ്യുകയാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. ‘മലപ്പുറം ജില്ലയും സലിം എന്നപേരും ..എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല ..പാസ്‌പോർട്ടിലെ പേരുനോക്കി പ്രത്യക സ്‌കാനിങ് ..അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളൂ ..ഞാൻ ജില്ല മാറ്റണോ പേരുമാറ്റണോ എന്ന സംശയത്തിലാണ്’