മതം മാറ്റാനുള്ള ജിഹാദ് ഇസ്‍ലാമിലില്ല; ‘ലൗജിഹാദ്’ ഇസ്‍ലാമിന് പരിചയമില്ലാത്തത്: സമസ്ത

മതം മാറ്റാനുള്ള ജിഹാദ് ഇസ്‍ലാമിലില്ലെന്ന് സമസ്ത. ‘ലൗജിഹാദ്’ ഇസ്‍ലാമിന് അപരിചിതമാണെന്നും ആരെങ്കിലും ചെയ്യുന്നതിന് ഇസ്‍ലാം ഉത്തരവാദിയല്ലെന്നും സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൗജിഹാദ്’ എന്നു പറയുന്ന സംഗതി ഇസ്‍ലാമോ സമസ്തയോ മുസ്‍ലിം സംഘടനകളോ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാവര്‍ക്കും മുട്ടാനുള്ള ചെണ്ടയല്ല ഇസ്‍ലാം. മതസൗഹാര്‍ദം തകര്‍ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായ ചരിത്രമില്ല. ഇസ്‍ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. ഇസ്‍ലാമിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും- തങ്ങള്‍ പറഞ്ഞു.

ക്രിസ്ത്യാനികളില്‍ പലരും മുസ്‍ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്, തിരിച്ചുമുണ്ട്. ഹിന്ദുക്കളില്‍ പലരും മുസ്‍ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്. തിരിച്ചുമുണ്ട്. ഇതൊക്കെ മതം അംഗീകരിച്ചിട്ടാകില്ല. രാജ്യത്തെ ഭരണഘടന അനുവദിക്കുന്നതു പ്രകാരം ചെയ്യുന്നതാകാം. മുസ്‍ലിംകള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തീവ്രവാദമാകുന്ന സ്ഥിതിയുണ്ട്. മുസ്‍ലിംകളില്‍ ആരെങ്കിലും ചെയ്യുന്നത് ഒരു സമുദായത്തിന്റെ മേല്‍ കെട്ടിവയ്ക്കരുത്. മതമേലധ്യക്ഷന്മാര്‍ക്ക് ആ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരാണ്. മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദമുണ്ടാക്കുകയാണ് അവരില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത്. മതമൈത്രിയും സ്‌നേഹവുമുണ്ടാക്കേണ്ടവരാണ് അവര്‍-അദ്ദേഹം കൂട്ടിച്ചേര്ത്തു.