നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് മുരളീധരന്‍റെ ഉദ്ദേശം -സന്ദീപ്​ വാര്യര്‍

നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്റെ പേര് ഉയരുന്നതിനിടെ, വിമര്‍ശനവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാരിയര്‍. നേമത്തേക്ക് മുരളീധരന്‍ വരുന്നത് ജയിക്കാനല്ലെന്നും, ഹിന്ദു വിരുദ്ധരായ പ്രവാസികളുടെ പണം പിരിക്കാനാണെന്നും സന്ദീപ് വാരിയര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേമം കാവി മണ്ണായി തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

​ഗള്‍ഫില്‍ നിന്നുള്ള ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള സഹകരണത്തിലാണ് മുരളീധരന്റെ കണ്ണ്. അച്ഛനും മകനും സ്വീകരിച്ച ഹിന്ദു വിരുദ്ധതക്ക് നേമത്തെ ജനങ്ങള്‍ മറുപടി നല്‍കും. ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാന്‍ ആരും ഉണ്ടാകരുത് എന്നതാണ് മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ അര്‍ഥം. നേമം കാവി മണ്ണായി തുടരും. ആ കാവി കേരളമാകെ പടരുമെന്നും സന്ദീപ് വാരിയര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരന്‍്റെ ഉദ്ദേശം . ഗള്‍ഫില്‍ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണ്. മാറാട് സംഭവത്തില്‍ മകനും നിലയ്ക്കലില്‍ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നല്‍കും. വടക്കാഞ്ചേരിയില്‍ സംഭവിച്ചതിനേക്കാള്‍ വലിയ നാണക്കേട് നേമം മുരളിക്ക് നല്‍കും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച്‌ നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്‍്റെ മകനാണ് മുരളീധരന്‍ . ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാന്‍ ആരും നിയമസഭയില്‍ ഉണ്ടാവരുത് എന്ന ഹിന്ദു വിരുദ്ധരുടെ ആഗ്രഹത്തിന്‍്റെ പ്രതിഫലനം കൂടിയാണ് മുരളീധരന്‍്റെ സ്ഥാനാര്‍ത്ഥിത്വം. നേമം കാവി മണ്ണായി തുടരും . ആ കാവി കേരളമാകെ പടര്‍ന്നു കയറുകയും ചെയ്യും