കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നു, ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യയെ ഒഴിവാക്കി മകളുമായി മരിക്കാന്‍ തീരുമാനിച്ചത്; സനു മോഹന്റെ മൊഴി

കാക്കനാട്: കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്റെ മൊഴി. ഭാര്യ രമ്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് ആത്മഹത്യാ പദ്ധതി വെളിപ്പെടുത്താതിരുന്നതെന്നും ഇന്നലെ വൈകിട്ടു ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ സനു പറഞ്ഞു. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍.

ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യയെ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാന്‍ തീരുമാനിച്ചത്. മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനമെന്നു സനു ആവര്‍ത്തിക്കുമ്ബോഴും പൊലീസിന് ഇതു ബോധ്യപ്പെടുന്നില്ല. മകള്‍ക്ക് ഫോണ്‍ നല്‍കിയതിനെ ചൊല്ലി ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു 2 ദിവസം മുമ്ബു തന്റെ ഫോണ്‍ 13,000 രൂപക്ക് കങ്ങരപ്പടിയില്‍ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ല.

ഫോണ്‍ നന്നാക്കാന്‍ കൊടുത്തെന്നാണ് പറഞ്ഞത്. കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകു എന്നതായിരുന്നു അവസ്ഥ. മകളുടെ സ്കൂള്‍ ഫീസ്, കാര്‍ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാര്‍ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നല്‍കി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്കു പുതിയ സ്കൂട്ടറും വാങ്ങിയതായി സനുമോഹന്‍ മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ രാത്രി അവസാനിച്ചു.

കസ്റ്റഡി കാലാവധിക്കു ശേഷം സനു മോഹനെ ഇന്നു കോടതിയില്‍ തിരികെ ഹാജരാക്കും. വൈഗ കൊലപാതക കേസില്‍ പൊലീസ് ചെയ്ത കാര്യങ്ങള്‍ ഭാര്യ രമ്യയെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുകയാണ് ഇന്നലെ പൊലീസ് ചെയ്തതെന്നു തൃക്കാക്കര എസിപി ആര്‍. ശ്രീകുമാര്‍. ഇത്രയും നാള്‍ ചെയ്ത കാര്യത്തില്‍ ഒരു വ്യക്തത വൈഗയുടെ അമ്മയ്ക്കു നല്‍കിയിട്ടുണ്ട്. സാമ്ബത്തിക ബാധ്യത മാത്രമാണു കൊലയ്ക്കു പിന്നില്‍ എന്നാണ് ഇതുവരെ കണ്ടത്തിയത്.

ഒളിവില്‍ ആയിരുന്ന സമയത്തു ഗോവയില്‍ വച്ച്‌ സനു മോഹന്‍ ഒരു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതിനു മാത്രമാണു തെളിവ് ലഭിച്ചത്. മറ്റു 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല.’ അദ്ദേഹം പറഞ്ഞു. ഇതേസമയം, മകളുമായി എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ അരൂരില്‍നിന്നു വാങ്ങിയ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി സനു മകള്‍ക്കു കൊടുത്തതായി സൂചന ലഭിച്ചു. ഇതിനിടെ, സനു മോഹനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൊലീസ് കൊച്ചിയിലെത്തി. ഇന്ന് അവര്‍ കോടതിയെ സമീപിക്കും.