സ്പീക്കര്‍ ആള് പിശകാണ്, സ്വപ്‌നയ്ക്ക് പിന്നാലെ സരിത്തിന്റെയും മൊഴി; കോണ്‍സുല്‍ ജനറലിന് കൈമാറാന്‍ പണമടങ്ങിയ ബാഗ് നല്‍കി

കൊച്ചി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴിയും പുറത്ത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നതായി സ്വപ്ന സുരേഷിന്റെ നിര്‍ണായക മൊഴി ഇന്ന് പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സരിത്തിന്റെയും മൊഴി. കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണമടങ്ങിയ ബാഗ് നല്‍കിയെന്നാണ് സരിത്തിന്റെ മൊഴിലുള്ളത്. ഈ ബാഗില്‍ നോട്ടുകെട്ടുകളായിരുന്നുവെന്നും പിന്നീട് ഈ ബാഗാണ് കസ്റ്റംസ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

വാക്കാല്‍ ഷാര്‍ജ ഭരണാധികാരി നല്‍കിയ ഉറപ്പില്‍ ശ്രീരാമകൃഷ്ണന്‍ പിന്നീട് ഷാര്‍ജ സന്ദര്‍ശിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് സ്വപ്നയുടെ നിര്‍ണായക മൊഴിയുളളത്.തിരുവനന്തപുരത്തെ ലീലാ ഹോട്ടലില്‍വച്ചായിരുന്നു ഈ ചര്‍ച്ച.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പമാണ് സരിത്തിന്റെ മൊഴിപകര്‍പ്പും സമര്‍പ്പിച്ചിട്ടുള്ളത്. ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിലാണ് പണം കൈമാറിയത്. ബാഗില്‍ പത്ത് നോട്ട് കെട്ടുകളുണ്ടായിരുന്നു. ഇത് കോണ്‍സുല്‍ ജനറലിനുള്ള സമ്മാനമാണെന്നും അദ്ദേഹത്തിന് നല്‍കണമെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ഇത് കൈമാറിയ ശേഷം കാലിയായ ബാഗ് താന്‍ വീട്ടില്‍കൊണ്ടുപോയി. ഈ ബാഗാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും സരിത്ത് നല്‍കിയ മൊഴിയിലുണ്ട്.

ലഫീര്‍ എന്ന പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുളള ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങുന്നതിന് സൗജന്യ ഭൂമി ലഭിക്കുന്നതിനായിരുന്നു ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയത്.സ്പീക്കര്‍ക്കും ഈ സ്ഥാപനത്തില്‍ ഷെയറുളളതായാണ് പറയപ്പെടുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് യുഎഇയിലെ ഉദ്യോഗസ്ഥരെ സ്പീക്കര്‍ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതായാണ് സ്വപ്നയുടെ മൊഴി.