എഐ ക്യാമറ പദ്ധതിയും പാളുന്നു, കുടിശ്ശിക മുടങ്ങിയതോടെ പിഴ നോട്ടീസ് വിതരണം കെൽട്രോൺ നിർത്തി

തിരുവനന്തപുരം : മോട്ടോർ വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിർത്തി. സർക്കാ‍‍ർ പണം നൽകാത്തതിനാലാണ് കെൽട്രോണ്‍ നോട്ടീസയക്കുന്നത് നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

ജൂൺ 5 മുതലാണ് സർക്കാർ, ക്യാമറകൾ സ്ഥാപിച്ച് കുറ്റകൃത്യങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയത്. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കി കരാറുകാരന് തുക നൽകാം എന്നായിയിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധി നിലനിൽക്കുകയാണ്. തുക ലഭിക്കാതെ വന്നതോടെ നോട്ടീസ് ഒന്നിന് 20 രൂപ നൽകണം എന്ന് കാണിച്ച് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോൺ നിർത്തിയിരിക്കുകയാണ്

ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷെ മോസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല. പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിൻെറ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ-ചെല്ലാൻ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞു. ഇനി നാളെ പണം നൽകാൻ സർക്കാർ തയ്യാറായാലും ഇതുവരെയുള്ള പിഴയുടെ നോട്ടീസ് തയ്യാറാക്കി അയക്കൽ വലിയ ദൗത്യവുമാവും.

നേരത്തെ തുക നൽകാതെ വന്നതോടെ കെൽട്രോൺ അയക്കുന്ന നോട്ടീസിന്റെ എണ്ണം കുറച്ചിരുന്നു. പിന്നാലെ സർക്കാർ പണം നൽകുകയും ചെയ്തു. സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനായി സർക്കാർ ആരംഭിച്ച എഐ ക്യാമറ പദ്ധതി തുടക്കം മുതൽ പ്രതിസന്ധിയിലായിരുന്നു.