എടക്കര: തൊഴില്‍ ഉടമയുടെ ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങള്‍ അടങ്ങിയ ബാഗുമായി ജോലിക്കാരിയും ഭര്‍ത്താവും മുങ്ങി. ഒടുവില്‍ ഇരുവരെയും പോലീസ് പിടികൂടി. വിമാനത്താവളത്തില്‍ നിന്നുമാണ് ജോലിക്കാരിയും ഭര്‍ത്താവും മുങ്ങിയത്. സംഭവത്തില്‍ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന എന്ന 35 കാരിയും രണ്ടാം ഭര്‍ത്താവ് കാഞ്ഞങ്ങാട് ഒളിഞ്ഞ വളപ്പ് പുഴക്കരക്കല്ലില്‍ സിദ്ദിഖ് എന്ന 30 കാരനും വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആയി.
ദുബായില്‍ ബിസിനസ് നടത്തി വരുന്ന കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഗേറ്റില്‍ ഷംസുദ്ദീന്റെ ബാഗാണ് നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് ജോലിക്കാരിയായ ഹസീനയും ഭര്‍ത്താവ് സിദ്ദിഖും മോഷ്ടിക്കുക ആയിരുന്നു. ഷംസുദ്ദീന്റെ ദുബായിലെ വീട്ടിലേക്ക് ജോലിക്കായി പോയ ഹസീന ജനുവരി 23 ന് ഷംസുദ്ദീന്റെ കൂടെ തന്നെ നാട്ടിലേക്ക് തിരിച്ചു പോന്നിരുന്നു. യാത്രാ വേളയില്‍ ഷംസുദ്ദീന്‍ വിലകൂടിയ വസ്ത്രങ്ങള്‍, സ്വര്‍ണാ ഭരണം, സുഗന്ധ ദ്രവ്യങ്ങള്‍, ലാപ് ടോപ്പ്, ഐ ഫോണ്‍ ഉള്‍പ്പെടെ 13 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ ഉള്‍പ്പെട്ട ബാഗ് ഹസീനയെ സൂക്ഷിക്കാനായി ഏല്‍പ്പിക്കുക ആയിരുന്നു. വിമാന താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഹസീന ബാഗുമായി തന്നെ കാത്ത് നിന്ന് ഭര്‍ത്താവിന്റെ കൂടി കടന്നു കളയുക ആയിരുന്നു.
കരിപ്പൂര്‍ വിമാന താവളത്തിലാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഷംസുദ്ദീനും ഹസീനയും കരിപ്പൂര്‍ വിമാന താവളത്തില്‍ എത്തിയത്. ഈ സമയം ഹസീനയെ കൂട്ടിക്കൊണ്ട് പോകാനായി രണ്ടാം ഭര്‍ത്താവ് സിദ്ദിഖ് വിമാന താവളത്തില്‍ എത്തിയിരുന്നു. ഇടക്ക് ഷംസുദ്ദീന്‍ ശൗചാലയത്തില്‍ പോയ സമയം നോക്കി ഹസീനയും സിദ്ദിഖും ബാഗുമായി കടന്നു കളയുക ആയിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഇരുവരും രണ്ട് സുഹൃത്തുക്കളുടെ കാറില്‍ മംഗലാപുരത്ത് എത്തി. നാല് ലക്ഷം രൂപയ്ക്ക് ആഭരണങ്ങള്‍ വിറ്റു. ഹസീനയുടെ കാരക്കോട്ടെ വീട്ടില്‍ നിന്ന് ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍ മുതലായ സാധനങ്ങള്‍ കണ്ടെടുത്തു. നിലമ്പൂര്‍ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
കഞ്ചാവ് വില്‍പ്പന, അടിപിടി എന്നീ കേസുകളില്‍ സിദ്ദീഖ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എസ് ഐമാരായ ബിനു, എം. അസൈനാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, ടോണി, ജോബി, സിനി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍. പി. സുനില്‍, ഇ .ജി. പ്രദീപ്, റിയാസ് ചീനി, ജയേഷ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
അതേസമയം മറ്റൊരു സംഭവത്തില്‍ യുഎഇയില്‍ സ്‌പോണ്‍സറായ വനിതയുടെയും അവരുടെ പെണ്‍മക്കളുടെയും ചിത്രങ്ങള്‍ പകര്‍ത്തി സ്വന്തം കാമുകന് കൈമാറിയ വീട്ടുജോലിക്കാരിക്ക് കിട്ടിയത് മുട്ടന്‍ പഞി.അറസ്റ്റ് ചെയ്ത ഇവരുടെ വിചാരണ തുടങ്ങി. ഏഷ്യക്കാരിയായ പ്രതി വീട്ടിലുള്ളവരുടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പോലും രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന് പുറമെ ഇവരെ സന്ദര്‍ശിക്കാന്‍ കാമുകന്‍ സ്ഥിരമായി വീട്ടിലെത്തുകയും ചെയ്യുമായിരുന്നു.
ജോലിക്കാരിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് വീട്ടിലുള്ളവര്‍ക്ക് സംശയം തോന്നിയത്. മുറികള്‍ വൃത്തിയാക്കുമ്പോഴുള്‍ പോലും എപ്പോഴും ഇവര്‍ ഫോണ്‍ കൈയില്‍ തന്നെ കരുതിയിരുന്നു. ഇടയ്ക്ക് ഒരുതവണ ഇവര്‍ ഫോണ്‍ മറന്നുവെച്ച സമയത്ത് വീട്ടുടമസ്ഥ ഫോണെടുത്ത് പരിശോധിക്കുകയായിരുന്നു. ഫോണ്‍ ഗ്യാലറിയില്‍ തന്റെയും മകളുടെയും നിരവധി ചിത്രങ്ങള്‍ കണ്ട് അവര്‍ ഞെട്ടി. വീട്ടില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞുള്ള മക്കളുടെ നിരവധി പോസുകളിലുള്ള ഫോട്ടോകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഫോട്ടോകളെല്ലാം തന്റെ കാമുകന് ഇവര്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.