കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് സ്‌കൂൾ അദ്ധ്യാപകൻ കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. ഇരുപതോളം വിദ്യാർത്ഥിനികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. അഞ്ച് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നടത്തിയ പീഡന പരമ്പരയുടെ വിവരങ്ങൾ പുറത്തായത്.
വിദ്യാർത്ഥിനികൾക്ക് അദ്ധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് പീഡനം നടന്നതായി അറിയാനായത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. പിന്നാലെ പോലീസ് കേസ് എടുക്കുകയായിരുന്നു. നാലുവർഷമായി ഇയാൾ ഈ സ്‌കൂളിൽ ജോലി ചെയ്തുവരുകയായിരുന്നു. കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ചെറിയൻമാക്കൻ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് ഇരുപതോളം വിദ്യാർത്ഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്.
പ്രതി മുൻപ് ജോലി ചെയ്തിരുന്ന സ്‌കൂളിലും ഇയാൾക്കെതിരെ സമാന രീതിയിൽ പരാതി ഉയർന്നിരുന്നതായാണ് പുറത്തുവരുന്ന വിവരം. 2021 നവംബറിൽ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതൽ ലൈംഗികോദ്ദേശത്തോടെ ക്ലാസ് മുറിയിൽ വച്ച് പല ദിവസങ്ങളിലായി വിദ്യാർത്ഥിനികളെ ഉപദ്രവിച്ചതായാണ് പരാതി. വരും ദിവസങ്ങളിൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. നിലവിൽ അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്‌സോ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.