വണ്ടിപ്പെരിയാറിലേക്ക് ഷാഹിദ കമാലിന്റെ ഉല്ലാസ യാത്ര, വിവാദമായതോടെ പോസ്റ്റ് മുക്കി

തിരുവനന്തപുരം: മൂന്ന് വയസുകാരിയെ ജീവനോടെ കെട്ടിതൂക്കി യുവാവ് കൊലപ്പെടുത്തിയത് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആയിരുന്നു. ഇവിടേക്കുള്ള യാത്രയില്‍ കാറിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം ഇതിനോടകം വന്‍ വിവാദമായിരിക്കുകയാണ്.

വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ അതിക്രൂര കൊലപാതകം കേരളം ഒന്നാകെ ചര്‍ച്ച ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ പുഞ്ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ രോഷം ഉയരുന്നത്. ഷാഹിദയുടെ ഈ ചിത്രത്തിന് എതിരെ കമന്റ് ബോക്‌സില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എതിര്‍പ്പ് അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ പോസ്റ്റ് മുക്കി തടിതപ്പുകയായിരുന്നു അവര്‍.

വനിതാ കമ്മിഷന്‍ അംഗത്തിന്റെ ‘ഉല്ലാസ’ പോസ്റ്റ്. ഫോട്ടോ കണ്ടപ്പോള്‍ കല്യാണത്തിന് പോകുവാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം തുടങ്ങി നിരവധി കമന്റുകളും വിമര്‍ശനങ്ങളുമാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ഷാഹിദ പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഇതിനോടകം പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരുന്നു.

പോസ്റ്റ് മുക്കിയതോടെ അതിനെ പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തി. ആകാശത്തു കൂടി വാല്‍ നക്ഷത്രം ഒരു മിന്നായം പോലെ പോകുമ്പോള്‍ ഫോട്ടോ പിടിക്കാന്‍ ശ്രമിക്കാറുണ്ട്, പക്ഷേ അതിന്റെ സ്പീഡ് കാരണം ചിത്രം കിട്ടാറില്ല. പക്ഷേ ഇത് നല്ല സ്പീഡ് ആയിരുന്നെങ്കിലും കിട്ടി കേട്ടോ എന്ന കമന്റോടെ സ്‌ക്രീന്‍ ഷോട്ട് ഷാഹിദയുടെ മറ്റൊരു പോസ്റ്റിനു താഴെ ഒരാള്‍ പങ്കുവച്ചു.