ഭക്ഷണമില്ലാതെ ഞാൻ ജീവിക്കും, പക്ഷേ, പ്രണയമില്ലാതെ പറ്റില്ല, ഇപ്പോൾ പ്രണയുമുണ്ട്- ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ഇപ്പോളിതാ തന്റെ ജീവിത കഥ പറയുകയാണ് താരം, വാക്കുകളിങ്ങനെ,

അച്ഛനും അമ്മയ്ക്കും വലിയ വിദ്യാഭ്യാസമുണ്ടായിരുന്നില്ല. മക്കളെ നന്നായി പഠിപ്പിക്കണമെന്നുണ്ടായിരുന്നു. അതാണ് എട്ടാം ക്ലാസ് പരാജയപ്പെട്ടിട്ടും അവർ എസ്എസ്എൽസി എഴുതാനായി നിർബന്ധിച്ചത്. പത്താം ക്ലാസ് ജയിച്ചാലല്ലേ നല്ല കല്യാണാലോചന പോലും വരുള്ളൂ എന്നായിരുന്നു അവർ പറഞ്ഞത്. അത് ഇതുവരേയും വന്നില്ലെന്നുള്ളത് വേറൊരു കഥ. അന്ന് നല്ല തടിയുണ്ടായിരുന്നു.

പത്താം ക്ലാസ് തോറ്റെന്ന് അറിഞ്ഞപ്പോൾ ഡാഡി എന്നെ അടിച്ചു. വീടിന് മുന്നിലായി ഒരു സിനിമാക്കമ്പനിയുടെ ഓഫീസുണ്ടായിരുന്നു. അടിക്കല്ലേ എന്ന് പറഞ്ഞ് കുറേപേർ ഓടി വന്നിരുന്നു. അന്ന് ഓടി വന്ന മേക്കപ്പ്മാനായിരുന്നു എന്നോട് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. ഡാഡിയിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അഭിനയിക്കാം എന്ന് പറഞ്ഞത്. ആദ്യ കാഴ്ചയിൽ തന്നെ എന്നെ സിനിമയിലേക്ക് സെലക്റ്റ് ചെയ്യുകയായിരുന്നു.

സെ ക്‌സ് എജ്യുക്കേഷൻ ഫിലിമിലായിരുന്നു ആദ്യം അഭിനയിച്ചത്. അത് അന്ന് അറിയില്ലായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോൾ പ്രത്യേകിച്ച് പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. ചെറിയ ഡ്രസിട്ട് പാട്ടൊക്കെ ചെയ്ത സമയത്തൊന്നും ആരും ഒന്നും പറഞ്ഞിരുന്നില്ല. കിന്നാരത്തുമ്പി ഇറങ്ങിയതിന് ശേഷമായിരുന്നു എതിർപ്പുകൾ ഉയർന്നത്. എനിക്ക് കിട്ടിയ പ്രതിഫലം നേരെ ഡാഡിക്ക് കൊടുക്കുകയായിരുന്നു.

ഡാഡി ഓരോന്ന് തുടങ്ങും, പൈസ വേസ്റ്റാവും അതായിരുന്നു അവസ്ഥ. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലായിരുന്നു. ക്ലബിൽ പോയി ചീട്ട് കളിക്കും. ഒരു ദിവസം വരുമാനം കിട്ടും, ബാക്കി ദിവസം പരാജയപ്പെടും. 15 അംഗങ്ങളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. കിന്നാരത്തുമ്പിയിൽ അഭിനയിച്ച സമയത്ത് ഇനി ചെയ്യരുതെന്ന് പറഞ്ഞിരുന്നു. ഇത്രയും ആൾക്കാരുടെ വിശപ്പ് മാറ്റുമോയെന്ന് ചോദിച്ചപ്പോൾ അവരൊന്നും പറഞ്ഞില്ല.

15ാമത്തെ വയസിൽ ഞാൻ കുടുംബം നോക്കിത്തുടങ്ങിയതാണ്, ഇപ്പോഴും അത് തുടരുന്നു. പൈസ ബാങ്കിൽ ഇട്ടാൽ ഇൻകം ടാക്‌സുകാർ കൊണ്ടുപോവുമെന്ന് പറഞ്ഞ് ചേച്ചി അമ്മയോട് ക്യാഷ് വാങ്ങിക്കൊണ്ട് പോയി. അത് പിന്നെ തിരികെ തന്നില്ല. ചേച്ചിയുടെ മകളുടെ കല്യാണത്തിന് പോയപ്പോഴും മോശം അനുഭവമായിരുന്നു. കരഞ്ഞാണ് അന്ന് അവിടെ നിന്നും ഇറങ്ങിപ്പോന്നത്. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. ആ വിവാഹത്തിൽ പങ്കെടുക്കണമെന്നും, അത് കാണണമെന്നുമൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു.

കല്യാണത്തിന് മൂന്ന് ദിവസം മുൻപൊരു ചടങ്ങുണ്ടായിരുന്നു. അതേക്കുറിച്ച് എന്നെ അറിയിക്കുകയോ, വിളിക്കുകയോ ചെയ്തില്ല. എന്തോ ചെടി നടുന്ന ചടങ്ങാണ്. കല്യാണത്തിന് മുൻപുള്ള വിരുന്നിന് പോയിരുന്നു. 20 വർഷത്തിന് ശേഷമായിരുന്നു ഞാൻ പലരേയും കാണുന്നത്. ചേച്ചിയുടെ മകൻ എന്നെ കണ്ട ഭാവം നടിച്ചില്ല. അവന്റെ ഭാര്യയാവുന്ന കുട്ടിക്ക് എന്നെ പരിചയപ്പെടുത്തിയതുമില്ല.

ഞാൻ സമ്മാനം കൊടുത്തപ്പോൾ ഇടത് കൈ കൊണ്ട് വാങ്ങി അങ്ങ് കൊടുത്തു. എന്തോ പ്രശ്‌നമുള്ളതായി എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. സങ്കടം നിയന്ത്രിക്കാനാവാതെ കരഞ്ഞ് പോയി. ബന്ധുക്കളെല്ലാം എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. വന്നാൽ ചെരിപ്പ് കൊണ്ട് അടിക്കും, ആരും വരരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ചേച്ചിയും മക്കളുമെല്ലാം എന്റെ പൈസ ഉപയോഗിക്കാറുണ്ട്.

അവരുടെ മക്കളെ പഠിപ്പിച്ചത് ഞാനാണ്. കല്യാണത്തിന് ഷക്കീല വരരുതെന്ന് മക്കൾ പറഞ്ഞതായി അറിഞ്ഞിരുന്നു. 4 വർഷത്തിന് ശേഷം ചേച്ചിയുടെ മകൾ എന്നെ വിളിച്ചിരുന്നു. ആന്റി എന്ന് വിളിച്ചപ്പോൾ ആരാണെന്ന് ചോദിച്ചിരുന്നു. ആന്റി എന്ന വിളി എനിക്കിഷ്ടമില്ലായിരുന്നു. അവർ ഡിവോഴ്‌സിന്റെ വക്കിലാണെന്നായിരുന്നു പറഞ്ഞത്. അന്ന് എന്നെ വേണ്ടായിരുന്നല്ലോ.

എനിക്ക് ഇതിൽ ഇടപെടാനാവില്ലെന്നായിരുന്നു പറഞ്ഞത്. ചേച്ചി വിളിച്ച് കാല് പിടിക്കാമെന്ന് പറഞ്ഞെങ്കിലും അതിന് സമ്മതിച്ചില്ല. ചേച്ചി എന്താണ് അങ്ങനെ ചെയ്തതെന്ന് അവിടെ കൂടിയ ഒരാൾ പോലും ചോദിച്ചില്ല. അങ്ങനെയുള്ളവരെ ഞാൻ ചെരിപ്പ് കൊണ്ടടിക്കുകയല്ലാതെ പിന്നെന്ത് ചെയ്യാനാണ്. എന്റെ ഉറക്കം കെടുത്തിയ സംഭവമായിരുന്നു അത്. അതിനിടയിലായിരുന്നു സുന്ദർ സിയുടെ മാനേജർ വിളിച്ച് സംസാരിച്ചത്.

ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പ്രണയത്തിലാണ്. ആരോടാണെന്ന് പറയുന്നില്ല. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എന്റെ വീട്ടിൽ വന്നിരുന്നു. ആർക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ ഞാനുമായി പ്രണയത്തിലായാൽ മതിയെന്ന് ഞാൻ പറയാറുണ്ട്. രണ്ടാമത് പ്രണയിച്ചിരുന്ന ആൾക്ക് ഇപ്പോഴും കല്യാണമായിട്ടില്ല. അതിലൊരു വിഷമമുണ്ട്. ഇപ്പോൾ പ്രണയിച്ചോണ്ടിരിക്കുന്ന ആൾക്കും വൈകാതെ കല്യാണമാവും. എനിക്ക് 45 വയസായി ഞാൻ ഇനിയെന്തിനാണ് കല്യാണം കഴിക്കുന്നത്.

എന്നേക്കാളും പ്രായക്കുറവാണ് അവന്. അവന്റെ വീട്ടിൽ സമ്മതിക്കില്ല. പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. എന്നോട് കല്യാണം കഴിക്കാൻ വീട്ടുകാർ പറയുന്നുണ്ടെന്ന് അവൻ പറയുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ. നിനക്ക് കല്യാണം വേണ്ടേ എന്നൊക്കെ ചോദിച്ച് ഞാൻ അത് വിടും. ഭക്ഷണമില്ലാതെ ഞാൻ ജീവിക്കും, പക്ഷേ, പ്രണയമില്ലാതെ പറ്റില്ലെന്നുമായിരുന്നു ഷക്കീല പറഞ്ഞത്.