സംവിധായകരും നടന്മാരുമുണ്ട്, അമ്മയിലെ മാഫിയ സംഘത്തെ കുറിച്ച് ഷമ്മി തിലകന്‍

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ 2021-24 വര്‍ഷത്തിലെ ഭരണ സമിതി തെരഞ്ഞടുപ്പിന് മത്സരിക്കാനായി നടന്‍ ഷമ്മി തിലകന്‍ നോമിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ നോമിനേഷനില്‍ ഒപ്പില്ല എന്ന് പറഞ്ഞ് തള്ളുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെ താരസംഘടനയ്ക്ക് എതിരെ വലിയ ആരോപണങ്ങളുമായി അദ്ദേഹം രംഗത്ത് എത്തിയിരുന്നു. സംഘടനയില്‍ ചില മാഫിയ സംഘങ്ങളുണ്ടെന്ന് മുമ്പോരിക്കല്‍ ഷമ്മി തിലകന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി തിലകന്‍ മനസ് തുറന്നത്.

ഷമ്മി തിലകന്റെ വാക്കുകള്‍ ഇങ്ങനെ, അമ്മയിലെ മാഫിയ സംഘങ്ങളെ കുറിച്ച് സര്‍ക്കാരിനോടാണ് ചോദിക്കേണ്ടത്. കാരണം ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൃത്യമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈയ്യില്‍ കൊടുത്തിട്ടുണ്ട്. 15 അംഗങ്ങളുടെ പേര് അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കെതിരായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമുണ്ട്. സ്ത്രീപീഡനം വരെയാണ് അതിനകത്ത് പറഞ്ഞിരിക്കുന്നത്. അതില്‍ സംവിധായകരും നടന്മാരുമുണ്ട്. നിങ്ങളെന്തുകൊണ്ടാണ് സര്‍ക്കാരിനോട് ചോദിക്കാത്തത്. എത്രയോ ലക്ഷം മുടക്കിയാണ് ഒരു കമ്മീഷനെ വെക്കുന്നത്.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഈ പ്രശ്‌നം തീരില്ലേ. പക്ഷേ അത് പുറത്ത് വന്നിട്ടില്ല. അവര് തന്നെയാണ് ഈ മാഫിയ. തെളിവ് സഹിതമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. അതിന്റെ പൂര്‍ണരൂപം എന്റെ കൈയിലുമില്ല. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ തീര്‍ച്ചയായും റിപ്പോര്‍ട്ട് പുറത്ത് വരും. നിയമസഭയിലൊക്കെ വെച്ചാല്‍ പബ്ലിക് സ്റ്റേറ്റ്‌മെന്റായി. അത് പുറത്തുവിട്ടാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. എനിക്കറിയില്ല അവര്‍ ആരൊക്കെയാണെന്ന്.