ശശി തരൂര്‍ പിന്തുണ ചോദിച്ചിട്ടില്ല; അനുയോജ്യനായ അധ്യക്ഷനുണ്ടാകും

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണിയയും എകെ ആന്റണിയും ചര്‍ച്ച നടത്തി. സംഘടന കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്തു. അശോക് ഗെലോട്ടുമായി വിഷയത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഈ കാലഘട്ടത്തില്‍ അനുയോജ്യനായ അധ്യക്ഷനുണ്ടാകും. സമാന മനസ്‌ക്കരായ പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ നേരിടുമെന്നും എകെ ആന്റണി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെല്ലാം മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കെ ചര്‍ച്ചകള്‍ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിലേക്ക്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതിയ അശോക് ഗെലോട്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി രാഷ്ട്രീയ നാടക നടത്തിതാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന പരിഗണിക്കുന്നത് മാറ്റുവാന്‍ കാരണം. ഈ മാസം 30നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം.

ഇപ്പോള്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയാണ് ദിഗ് വിജയ് സിങ്. അദ്ദേഹം യാത്ര അവസാനിപ്പിച്ച് ഉടന്‍ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയേക്കും. അതേസമയം ശശി തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി. അദ്ദേഹം 30ന് പത്രിക സമര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.