ഷിൻഡെയും വിമത എം എൽ എമാരും മുംബൈയിലേക്ക്

 

മുംബൈ/ മഹാരാഷ്ട്രയിലെ വിമത നീക്കത്തിനിടെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ അടിക്കല്ലുകൾ ഇളക്കി നഗര മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം മുംബൈയിലേക്ക്. 55 ശിവസേന എം.എൽ.എമാരിൽ 40 ഓളം പേർ ഗുഹവതിയിലെ ഹോട്ടലിൽ തമ്പടിച്ച ഷിൻഡെ പക്ഷത്തിനൊപ്പമാണുള്ളത്. 10ഓളം സ്വതന്ത്രരും വിമത ക്യാമ്പിലുണ്ട്. 50 എം.എൽ.എമാരുമായി താൻ മുംബൈയിലെത്തുമെന്ന് ഷിൻഡെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രതിസന്ധിയിലായ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം മഹാ വികാസ് അഘാഡിയുടെ അവസാന പ്രതീക്ഷ കാലും തകരുന്ന കാഴ്ചയാണ്. ശിവസേനയിലേക്ക് മടക്കമില്ലെന്നും ബി.ജെ.പിയെ പിന്തുണക്കുമെന്നുമുളള സൂചനയാണ് നഗര മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം തങ്ങളുടെ നിലപാട് കടുപ്പിച്ചു കൊണ്ട് നൽകിയിരിക്കുന്നത്. അവസാന ശ്രമമെന്നപോലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ വിമതരോട് മടങ്ങിവരാൻ വൈകാരികമായി അഭ്യർഥിച്ചെങ്കിലും യാതൊരു ബലവും ഉണ്ടായിട്ടില്ല.

ശിവസേന തലവൻ എന്ന നിലയിൽ ശിവസൈനികരുടെ മുഴുവൻ കുടുംബത്തി ന്റെയും തലവനാണു താനെന്നും കെണിയിൽ പെടരുതെന്നും നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയിൽ ആശങ്കയുണ്ടെന്നും ആണ് ഉദ്ധവ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, വിമതപക്ഷം അത് ചെവിക്കൊണ്ടില്ല. വിമതരിൽ പകുതിയോളം പേർ തങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്ന ഔദ്യോഗിക പക്ഷത്തിന്റെ വാദം ഏക്നാഥ് ഷിൻഡെ തള്ളിയിട്ടുമുണ്ട്.

ഇതിനിടെ, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി നേതാക്കളുമായി ചർച്ചക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. ബി.ജെ.പിയിലെ മുഴുവൻ എം.എൽ.എ മാരോടും മുംബൈയിലെത്താൻ നിർദേശം നൽകിയിട്ടുമുണ്ട്. അടുത്ത രണ്ട് ദിവസം നിർണായകമാകുമെന്ന് ബി.ജെ.പി നേതാക്കൾ പറയന്നു. എം എൽ എമാർ മുംബൈയിലെത്തിയാലുടൻ ഷിൻഡെ ഉദ്ധവ് സർക്കാറിനെതിരെ ഗവർണറെ കാണുമെന്ന സൂചകളാണ് ഇത് നൽകുന്നത്.

വിമത നീക്കം തകർക്കാൻ കഴിയാതെ വന്നാൽ ഉദ്ധവ് സർക്കാറിന് വിശ്വാസ വോട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. 16 വിമതരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നീക്കം സുപ്രീംകോടതിയിലുമാണ്. ഇതിനിടെ ഭരണ പ്രതിസന്ധിക്കിടയിൽ വികസന പദ്ധതിക്കായുള്ള കോടികളുടെ ഫണ്ടുകൾ റിലീസ് ചെയ്യാൻ ഉദ്ദവ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണ്.ഇതിനായുള്ള വകുപ്പുകളുടെ ഉത്തരവിൽ മഹാരാഷ്ട്ര ഗവർണർ സർക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. നിയമസഭ കൗൺസിൽ അധ്യക്ഷനും ബി.ജെ.പി നേതാവുമായ പ്രവീൺ ദരേക്കറുടെ പരാതിയിലാണ് ഗവർണറുടെ നടപടി ഉണ്ടായിരിക്കുന്നത്.