പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ശിൽപയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മാവേലിക്കരയിൽ വെച്ച് കൊലപ്പെടുത്തി, കൃത്യത്തിനു മുൻപ് കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചു. മാവേലിക്കരയിൽ വച്ച് കൊല നടത്തിയശേഷം അവിടെനിന്ന് കാറില്‍ ഷൊര്‍ണൂരില്‍ തിരിച്ചെത്തുകയായിരുന്നു.
കുഞ്ഞിനെ കൊല്ലുമെന്ന് പലസമയങ്ങളിലായി ശില്‍പ മെസേജുകള്‍ അയച്ചിരുന്നതിനാല്‍ ഇത്തവണയും പങ്കാളി കാര്യമാക്കിയിരുന്നില്ലെന്നാണ് മൊഴി. സാധാരണ പോലെ വെറുതെ മെസേജ് അയക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍, കുഞ്ഞിനെ ശില്‍പ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്. പാലക്കാട് ഷൊർണൂരിൽ ഇന്നലെ രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്.കുഞ്ഞിന്‍റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ നിരപരാധിയാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. തുടര്‍ന്ന്അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു. യുവതി കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിയത്. ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് കുഞ്ഞിന്‍റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കോട്ടയം സ്വദേശിയായ യുവതിയാണ് കുഞ്ഞിന്റെ അമ്മ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്തത്. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.