കുഴല്‍കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഒന്നും ഇല്ലെ… ചോദ്യവുമായി സോഷ്യല്‍മീഡിയ

നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല.

നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു.

ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. പുല‍ര്‍ച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു. അഴുകിത്തുടങ്ങിയ ശരീരം ഭാഗങ്ങളായാണ് പുറത്തെടുത്തത്.

രണ്ട് മണിയോടെയാണ് ആദ്യ ശരീരഭാഗം പുറത്ത് എത്തിച്ചത്. കളിക്കുന്നതിനിടെയാണ് സുജിത് കുഴല്‍കിണറിലേക്ക് വീണത്. വീടിന് അടുത്തുള്ള കുഴല്‍കിണര്‍ ചാക്കിട്ടുമൂടി മുകളില്‍ മണല്‍ വിരിച്ചിരുന്നു. എന്നാല്‍ ചാക്ക് മാറിപ്പോയതോടെയാണ് സഹോദരനൊപ്പം കളിക്കുന്നതിനെ രണ്ടരവയസുകാരന്‍ വീണത്.

രണ്ടരവയസുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പുരോഗമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് ചന്ദ്രനില്‍ എത്താനുള്ള ടെക്നോളജി ഉണ്ടായിട്ടും, കുഴല്‍കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഒന്നും ഇല്ലെ എന്നതാണ്. കാര്യപ്രസക്തമായ ചോദ്യമായി ഇത് ഉയരുന്നുണ്ട്.

എന്നാല്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകള്‍ പര്യാപ്തമായിരുന്നില്ല എന്നതാണ് ഇതിലെ പ്രധാനഘടകം. ഏതാണ്ട് നാലോളം സാങ്കേതിക ഉപകരണങ്ങള്‍ കുട്ടിയെ രക്ഷിക്കാന്‍ ഉപയോഗിച്ചു. ഇവയെല്ലാം തന്നെ വ്യത്യസ്തമായ റോബോട്ടിക് ഉപകരണങ്ങളായിരുന്നു. എന്നാല്‍ ഇവയ്ക്കൊന്നും ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ പരമ്പരാഗതമായ രീതിയില്‍ സമാന്തരമായി കുഴി കുഴിച്ച് ടണല്‍ ഇട്ട് കുട്ടിയെ രക്ഷിക്കാനുള്ള നീക്കമാണ് രക്ഷപ്രവര്‍ത്തകര്‍ അവസാനം വരെ കൈക്കൊണ്ടത്.

എന്നാല്‍ ഈ രീതിയും പരാജയപ്പട്ടു. കുട്ടി വീണു കിടക്കുന്ന കുഴല്‍കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച് അതില്‍ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെരക്ഷിക്കാനായിരുന്നു ശ്രമം. പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാൽ മറ്റ് സാധ്യതകൾ ഉപേക്ഷിച്ചിരുന്നു. കാഠിന്യമേറിയ പാറകളാണ് ക്ഷാപ്രവർത്തനം സാധ്യതകളെ ഇല്ലാതാക്കിയത്. പിന്നീടാണ് വിവിധ റോബോര്‍ട്ടിക്ക് മോഡലുകള്‍ പരീക്ഷിച്ചത്. എന്നാല്‍ ഇവയ്ക്കൊന്നും കുട്ടിയെ വീണ്ടും കരയ്ക്ക് എത്തിക്കാന്‍ സാധിച്ചില്ല.

ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു എന്നാണ് രക്ഷപ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ റോബോര്‍ട്ടിക്ക് ടെക്നോളജിക്ക് പരിമിതികള്‍ ഉണ്ട് എന്നത് തന്നെയാണ് വിദഗ്ധരും പറയുന്നത്. കുഴൽ കിണറുകള്‍ വഴി കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ എന്ന പേരില്‍ ധാരാളം എഞ്ചിനീയറിംഗ് പ്രൊജക്റ്റുകള്‍ രാജ്യത്തെ ശാത്രമേളകളില്‍ വിദ്യാര്‍ത്ഥികളും, സ്വകാര്യ സംരംഭകരും രൂപം നല്‍കുന്നായി കാണാം. എന്നാല്‍ അവയൊക്കെ പ്രായോഗിക തലത്തിൽ എത്തുന്നില്ല എന്ന് മാത്രമല്ല പ്രയോഗിക തലത്തില്‍ ഇവ പരാജയപ്പെടുന്നു.