മല്‍സ്യത്തൊഴിലാളിയുടെ വീട്ടിലേക്ക് ഭാഗ്യദേവതയെത്തി ; 65 ലക്ഷം സമ്മാനം

കേരള ലോട്ടറിയുടെ 536-ാമത് വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ അറുപത്തിയഞ്ച് ലക്ഷം രൂപ മല്‍സ്യത്തൊഴിലാളിയായ കലവൂര്‍ സ്വദേശി സന്തോഷിന്. ഭാഗ്യപരീക്ഷണത്തിന് മകന്‍ പറഞ്ഞു കൊടുത്ത നമ്ബറിനാണ് സന്തോഷിനെ തേടി അറുപത്തിയഞ്ച് ലക്ഷവും സമാശ്വാസസമ്മാനങ്ങളും എത്തിയത്. കൂടാതെ എണ്‍പത്തി എണ്ണായിരം രൂപയും എട്ട് ടിക്കറ്റുകളിലായും കിട്ടി.

കാട്ടൂര്‍ കുന്നേല്‍ സന്തോഷ് മകന്‍ ബ്ലെസണിന്റെ താത്പര്യം കൂടി കണക്കിലെടുത്താണ് മിക്കപ്പോഴും ടിക്കറ്റ് എടുക്കാറുള്ളത്. സി.എസ്.ബാബുവിന്റെ ഉടമസ്ഥതയില്‍ കലവൂര്‍ ബസ് സ്റ്റാന്‍ഡിലുള്ള മനോരമ ഏജന്‍സിയില്‍നിന്ന് ഞായറാഴ്ച പന്ത്രണ്ട് ടിക്കറ്റുകളാണ് സന്തോഷ് എടുത്തത്.
ചെല്ലുന്ന ഏജന്‍സിയില്‍ ഉദ്ദേശിക്കുന്ന നമ്ബര്‍ ഇല്ലെങ്കില്‍ അത് തേടിപ്പിടിച്ച് എടുക്കുകയാണ് പതിവെന്ന് സന്തോഷ് പറഞ്ഞു. പലപ്പോഴും ചെറിയ ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ആദ്യമായാണ് കുന്നേല്‍ വീട്ടിലേക്കു എത്തുന്നത്. പൊന്തുവള്ളത്തിലാണ് മീന്‍പിടിക്കാന്‍ പോകുന്നത്. ഒരുമാസത്തോളമായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കാര്യമായ പണിയില്ലാതെ ബുദ്ധിമുട്ടുമ്പോളാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

വിദ്യാര്‍ഥികളായ അഷ്നയും അഞ്ജിതയുമാണ് മറ്റ് രണ്ട് മക്കള്‍. ഭാര്യ റീനയും അച്ഛന്‍ മൈക്കിളും, അമ്മ അന്നമ്മയും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം.