കൂടത്തായി കേസ്; ‘കൊലപാതകങ്ങളെല്ലാം ചെയ്തത് അമ്മ തന്നെ’, ജോളിയുടെ മകൻ

കോഴിക്കോട്: കൂടത്തായി കേസിൽ പ്രതിയായ ജോളിക്കെതിരെ മൊഴി നൽകി മകൻ റെമോ റോയ്. കൊലപാതകങ്ങളെല്ലാം ചെയ്തത് അമ്മ തന്നെയാണെന്നും ഇതേ പറ്റി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നുവെന്നും റെമോ റോയ് പറഞ്ഞു. കേസിലെ മൂന്നാം സാക്ഷിയാണ് മകനായ റെമോ. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണക്കിടെയാണ് റെമോ റേയ് മൊഴി നൽകിയത്. കേസിലെ സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും.

കൊല്ലപ്പെട്ട റോയ് തോമസിൻറെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസും ചൊവ്വാഴ്ച കോടതിയിൽ ഹാജരായിരുന്നു. പിതാവിൻ്റെ അമ്മയായ അന്നമ്മയെ ആട്ടിൻ സൂപ്പിൽ വിഷം ചേർത്ത് നൽകിയും പിതാവ് ഉൾപ്പെടെ മറ്റു അഞ്ചുപേർക്ക് ഭക്ഷണത്തിൽ വിഷം ചേർത്തു നൽകിയുമാണ് കൊലപ്പെടുത്തിയതെന്ന് റെമോ മൊഴി നൽകി. കൊലപാതകം നടത്തുന്നതിനായുള്ള സയനൈഡ് എത്തിച്ച് നൽകിയത് ഷാജി എന്ന എംഎസ് മാത്യു ആണെന്ന് ജോളി സമ്മതിച്ചിരുന്നുവെന്ന് റെമോ കോടതിയിൽ പറഞ്ഞു. ജോളിയുടെ മൊബൈൽഫോൺ പൊലീസിന് കൈമാറിയത് താനായിരുന്നുവെന്നും മകൻ പറഞ്ഞു. എൻഐടിയിൽ അധ്യാപകിയെന്ന് ജോളി പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം അന്വേഷിച്ചപ്പോൾ അടുത്തുള്ള ബ്യൂട്ടി പാർലറിലും ടൈലറിംഗ് ഷോപ്പിലും പോയിരിക്കുകയായിരുന്നു എന്നും ജോളി സമ്മതിച്ചതായി റെമോ പറയുന്നു.

പിതാവ് ടോം തോമസ് മരിച്ച സമയത്ത് വിദേശത്തായിരുന്നു റെമോ. തിരിച്ചെത്തിപ്പോൾ ജോളി വ്യാജ ഒസ്യത്ത് കാണിച്ചും വ്യാജ രേഖ ഉപയോഗിച്ചും പൊന്നമറ്റത്തെ വീടും സ്ഥലവും പോക്കുവരവ് നടത്തിയതും സംശയം ഉളവാക്കിയെന്നും തുടർന്ന് മരണങ്ങളെ കുറിച്ച അന്വേഷിക്കണമെന്ന് പരാതി നൽകുകയായിരുന്നവെന്നും റോജോ മൊഴി നൽകി. സാക്ഷികളുടെ എതിർവിസ്താരം ഉടൻ തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയിലാണ് കൂടത്തായി കേസിന്റെ രഹസ്യ വിചാരണ പുരോഗമിക്കുന്നത്.2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്.