അമ്മ ഇല്ലാതായപ്പോള്‍, എന്റെ ഒരു ഭാഗം തളര്‍ന്നത് പോലെയായി, ശ്രീകല പറയുന്നു

മാനസപുത്രി എന്ന പരമ്പരയിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒക്കെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രീകല. സൂപ്പര്‍ നായികയായി തിങ്ങിയ നടി പിന്നീട് അഭിനയത്തില്‍ നിന്നും ക്യാമറയ്ക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പിന്നീട് വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം യു കെയില്‍ നടി സ്ഥിര താമസമാക്കി. ഇപ്പോള്‍ താന്‍ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് എത്തയിരിക്കുകയാണ് ശ്രീകല. ഒരു അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

ശ്രീകലയുടെ വാക്കുകള്‍ ഇങ്ങനെ, അവസരങ്ങള്‍ തേടി വന്നപ്പോഴും താന്‍ നിരസിക്കുകയായിരുന്നു. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുള്ള ജീവിതത്തിനാണ് താനിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായി ഇതാണ് എല്ലാത്തില്‍ നിന്നും പിന്മാറാന്‍ കാരണണായത്..

പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു തന്റെ വിചാരം. എന്നാല്‍ പിന്നീട് താനും ആ അവസ്ഥയിലെത്തുകയായിരുന്നു. അമ്മ പോയ ശേഷം താന്‍ ആ അവസ്ഥയിലേക്കെത്തി. അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തില്‍ കുറച്ചു ദിവസത്തെ വര്‍ക്കേ ഉണ്ടാകൂ. മോനെയും കൊണ്ട് ലൊക്കേഷനില്‍ പോകാന്‍ തുടങ്ങി. അവന്റെ അവധി ദിവസങ്ങള്‍ നോക്കി ഡേറ്റ് ക്രമീകരിക്കുകയായിരുന്നു.

ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നുമായിരുന്നു. അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസു തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളര്‍ന്നതു പോലെയായിരുന്നു.

എന്നാല്‍ മകനേയും വിപിനേട്ടനെയും ഓര്‍ത്തു മാത്രമാണ് പിടിച്ചു നിന്നത്. തനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നല്‍. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നില്‍ക്കണ്ട…’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് താന്‍ ഇങ്ങോട്ട് പോന്നത്.തനിക്കിനി ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ സന്തോഷവതിയാണ്.