അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലര്‍ക്കും കൂടുതലാണ്, ശ്രീനിവാസന്‍ പറയുന്നു

നിയമസഭ തെരഞ്ഞെടുപ്പ് സമയം ട്വന്റി 20യുടെ ഭാഗമാകാനുള്ള നടന്‍ ശ്രീനിവാസന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ശ്രീനിവാസന്റെ ഈ തീരുമാനം അരാഷ്ട്രീയമാണെന്ന് രാഷ്ട്രീയക്കാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീനിവാസന്‍.

അരാഷ്ട്രീയമാണ് തന്റെ തീരുമാനം എന്ന് രാഷ്ട്രീയക്കാര്‍ ആരോപിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. കാരണം താന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം. അത് എനിക്കു സാധിക്കില്ല. അതുകൊണ്ട് അരാഷ്ട്രീയക്കാരനായി എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ചില വികാരങ്ങളുടെ മുതലെടുപ്പു വേദിയായി രാഷ്ട്രീയം ഇപ്പോള്‍ മാറി. കിറ്റ് കിട്ടി, പെന്‍ഷന്‍ നൂറു രൂപ കൂടുതല്‍ കിട്ടി എന്നാല്‍ പിന്നെ ഇവര്‍ക്കു തന്നെ വോട്ടു ചെയ്‌തേക്കാം എന്ന നിലയിലേക്ക് രാഷ്ട്രീയത്തിന്റെ സ്വഭാവം മാറിയെന്നും താരം പറഞ്ഞു. അതേസമയം, അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലര്‍ക്കും കൂടുതലാണ്. തങ്ങള്‍ക്കു മാത്രം എല്ലാം അറിയാം, ബാക്കിയുളളവരെല്ലാം മണ്ടന്മാര്‍ എന്ന് വിചാരിക്കുന്നവരാണ് പാര്‍ട്ടിയില്‍ അധികമെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.