പൗരുഷമുള്ള ആണിന്റെ പ്രതിമ വേണംപോലും, നികൃഷ്ടം, അലൻസിയർക്കെതിരെ ശ്രുതി ശരണ്യം

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ നടൻ അലൻസിയർ നടത്തിയ പരാമർശം രൂക്ഷ വിമർശനങ്ങൾക്ക് ഇരയാവുകയാണ്.പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമാണ് അലൻസിയർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ അലൻസിയറിനെതിരെ വിമർശനം കടുക്കുകയാണ്. അതിനിടെ താരത്തിനെതിരെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ശ്രുതി ശരണ്യം രംഗത്തെത്തിയിരിക്കുകയാണ്.

അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നതായി ശ്രുതി ശരണ്യം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. ഇത് നാണംകെട്ട പ്രവർത്തിയാണെന്നും ശ്രുതി കുറിച്ചു.

ശ്രുതി ശരണ്യത്തിന്റെ കുറിപ്പ് വായിക്കാം

The “lady” in my hand is incredible… ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം “പൗരുഷ”മുള്ള ആണിന്റെ പ്രതിമ വേണംപോലും … അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്.

എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.