സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

ചലച്ചിത്ര രംഗത്ത് മികച്ച സംഭാവനകൾക്കുള്ള 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടനുള്ള അവാര്‍ഡുകൾ ഏറ്റുവാങ്ങി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിന് രേവതി മികച്ച നടിക്കുള്ള അവാര്‍ഡും ഏറ്റുവാങ്ങി.

‘ജോജി’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങി. മെയ് 27 നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന്‍ ഏറ്റുവാങ്ങി. ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ ചിത്രമായി ഹൃദയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡ് ബി കെ ഹരിനാരായണൻ സ്വന്തമാക്കി.

മിന്നല്‍ മുരളി എന്ന സിനിമയിലെ ഗാനത്തിന് പ്രദീപ് മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. ‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയായി സിത്താര കൃഷ്ണകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ തിരഞ്ഞെടുക്കപ്പെട്ടു. മിന്നല്‍ മുരളി എന്ന ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്‌സിന് ആന്‍ഡ്രൂസ് അവാര്‍ഡിന് അര്‍ഹനായി.’ഫ്രീഡം ഫൈറ്റ്’ എന്ന സിനിമയ്ക്ക് ജിയോ ബേബിക്ക് പ്രത്യേക പരാമര്‍ശം ഉണ്ടായി. മികച്ച ചമയത്തിനുള്ള അവാര്‍ഡ് പട്ടണം റഷീദിന് ലഭിച്ചു. ഫോക്കസ് സിനിമാ പഠനങ്ങള്‍ – ഷീബ എം കുര്യന്‍. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ട സ്വപ്‌നങ്ങള്‍ അവാർഡിന് അർഹമായി.

142 ചിത്രങ്ങളാണ് ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത്. ചുരുക്ക പട്ടികയില്‍ 29 സിനിമകള്‍ എത്തി. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ നടന്നത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. ആഗസ്റ്റ് മൂന്നിന് നിശ്ചയിച്ചിരുന്ന ചടങ്ങ് അതിതീവ്രമഴയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.