ഓഹരിവിപണിയിലെ നഷ്ടം, ഭാര്യയെയും പെൺമക്കളെയും വെടിവെച്ച് കൊലപ്പെടുത്തി, പിന്നാലെ പോലീസുകാരൻ സ്വയം നിറയൊഴിച്ചു

വിശാഖപട്ടണം: ഭാര്യയെയും രണ്ടുമക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസുകാരന്‍ ജീവനൊടുക്കി. ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്‌നങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ വെങ്കിടേശ്വരലുവാണ് ഈ കടുംകൈ കാട്ടിയത്.

ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ബുധനാഴ്ച രാത്രി 11 മണിവരെ വെങ്കിടേശ്വരലു പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിനുശേഷം സ്റ്റേഷനില്‍നിന്ന് തോക്കും തിരകളും കൈക്കലാക്കിയ ഇദ്ദേഹം വീട്ടിലെത്തി. പിന്നാലെയാണ് അരുംകൊല നടന്നത്.

ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്‌നങ്ങളുമാണ് പോലീസുകാരനെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.