രണ്ട് മാസത്തെ ഫീസടച്ചില്ല; മൂന്നാം ക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി

രണ്ട് മാസത്തെ ഫീസടക്കാത്ത കാരണത്താല്‍ മൂന്നാം ക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കി സ്‌കൂള്‍ അധികൃതര്‍. പാലക്കാട് വാണിയംകുളം ഗാലക്‌സി പബ്ലിക് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ദുരനുഭവമുണ്ടായത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ നീക്കിയത്.

കൂനത്തറയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന എസ് പ്രതീഷിന്റെ മകനാണ് വിദ്യാര്‍ത്ഥി. ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഫീസടക്കാന്‍ പറ്റാത്തതെന്ന് പ്രതീഷ് അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും കുട്ടിയെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും, ഫീസ് അടയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് രക്ഷകര്‍ത്താവിന് സ്‌കൂള്‍ നല്‍കിയതാണെന്നും അധ്യാപിക പ്രതീഷിനോട് പറഞ്ഞു.

ഓട്ടോറിക്ഷയ്ക്ക് ഓട്ടം ഉള്ള സമയത്ത് കുട്ടിക്കുള്ള ഫീസ് കരുതിവയ്ക്കണമെന്നും അധ്യാപിക ഫോണിലൂടെ പ്രതീഷിനോട് പറഞ്ഞു. എല്‍കെജി മുതല്‍ മകന്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്, ഇതുവരെയും ഫീസ് മുടങ്ങിയിട്ടില്ല. പല സാധ്യതയും ഫീസ് അടക്കാനായി നോക്കിയെങ്കിലും ഒന്നും നടന്നില്ലെന്നും പ്രതീഷ് പറയുന്നു.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തന്നോട് കുട്ടിയുടെ അച്ഛന്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നും പ്രധാന അധ്യാപിക വിശദീകരിച്ചു. താരതമ്യേന കുറഞ്ഞ ഫീസാണ് ഈടാക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഇതും നല്‍കാനാകാത്ത സാഹചര്യത്തിലാണ് ടിസി നല്‍കാന്‍ തയാറായത്. സ്‌കൂള്‍ അധികൃതരുടെ സമീപനം മൂലം കുട്ടിയെ ഗാലക്‌സി സ്‌കൂളില്‍ നിന്ന് മാറ്റി കൂനത്തറയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്തു.