പരീക്ഷ റദ്ദാക്കൽ: സി.ബി.എസ്.ഇ വിജ്ഞാപനത്തിന് സുപ്രിംകോടതി അംഗീകാരം

പത്താം ക്ലാസിലേയും 12ാംക്ലാസിലെയും പരീക്ഷകള്‍ റദ്ദാക്കുന്നുവെന്ന സി.ബി.എസ്.ഇയുടെ വിജ്ഞാപനം സുപ്രിംകോടതി അംഗീകരിച്ചു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകള്‍ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സി.ബി.എസ്.ഇ പുറത്തിറക്കി.

നേരത്തെ നിശ്ചയിച്ചിരുന്ന 12ാംക്ലാസ് പരീക്ഷ ഇപ്പോള്‍ റദ്ദാക്കുകയാണെന്നും സാഹചര്യം അനുകൂലമായാല്‍ പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുമെന്നുമാണ് സി.ബി.എസ്.ഇ സുപ്രിംകോടതിയെ അറിയിച്ചത്. സി.ബി.എസ്.ഇയുടെ നിലപാട് അംഗീകരിച്ച്‌ ഹരജികള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഐ.സി.എസ്.ഇയും ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. മറ്റു പരീക്ഷകളെക്കുറിച്ചുള്ള കേസുകളെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ പൂര്‍ത്തിയായ പരീക്ഷകള്‍ റദ്ദാക്കില്ല. വിജ്ഞാപനം ഒരു മണിക്കൂറിനുള്ളില്‍ സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തും. പരീക്ഷ റദ്ദാക്കിയതായി ഇന്നലെയാണ് സി.ബി.എസ്.ഇ പ്രഖ്യാപിച്ചത്. പുതുതായി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിയേണ്ടവ ഇവയാണ്:

വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കും
എല്ലാ പരീക്ഷകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകളല്ല, എഴുത്തുപരീക്ഷാ ഫലം തന്നെയാകും അന്തിമം. കേരളത്തില്‍ പരീക്ഷകള്‍ നടന്നതിനാല്‍ അതിലെ മാര്‍ക്കുകള്‍ തന്നെയാകും അന്തിമം. മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്കുള്ള നിബന്ധന വേറെയാണ്
മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് മികച്ച മാര്‍ക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലം എടുക്കും
അതിന്റെ ശരാശരി മാര്‍ക്കാകും നടക്കാത്ത മറ്റ് പരീക്ഷകള്‍ക്കെല്ലാം ഉണ്ടാകുക
ഇന്റേണല്‍ അസസ്‌മെന്റ് അനുസരിച്ചുള്ള മാര്‍ക്കുകള്‍ ചേര്‍ത്ത് പരീക്ഷാഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കും

സാഹചര്യം മെച്ചപ്പെട്ടാല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം
ഇങ്ങനെ പരീക്ഷ എഴുതുന്നത് ഇംപ്രൂവ്‌മെന്റ് പരീക്ഷയായി കണക്കാക്കും, ഈ ഫലമായിരിക്കും അന്തിമം
പത്താം ക്ലാസുകാര്‍ക്ക് ഇനി പരീക്ഷയില്ല, ഇന്റേണല്‍ അസസ്‌മെന്റ് അനുസരിച്ച്‌ തന്നെയാകും മാര്‍ക്ക് ഡല്‍ഹിയില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയ കുട്ടികള്‍ക്കുള്ള നിബന്ധനയും വേറെയാണ്. അവര്‍ക്ക് എഴുതിയ പരീക്ഷകളുടെയും ഇന്റേണല്‍ അസസ്‌മെന്റിന്റെയും അടിസ്ഥാനത്തിലാകും മാര്‍ക്ക്.ഇവര്‍ക്ക് ഭാവിയില്‍ നടന്നേക്കാവുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷയിലും പങ്കെടുക്കാം