‘സ്വയംവരം’ അൻപതാം വാർഷിക പണപ്പിരിവ്, എല്ലാ പഞ്ചായത്തുകളും നിർബന്ധമായും പണം നൽകേണ്ടതില്ലെന്നു മന്ത്രി.

തിരുവനന്തപുരം. അടൂർ ചിത്രത്തിന്റെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾക്കായി പണപ്പിരിവ് നടത്താൻ ഗ്രാമ പഞ്ചായത്തുകളോട് നിർദേശിച്ച സംഭവം വിവാദമായതോടെ വിശദീകരണവും ന്യായീകരണവുമായി മന്ത്രി എം ബി രാജേഷ്. വിഷയത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും പണം നൽകാനായി പത്തനംതിട്ടയിലെ പഞ്ചായത്തുകൾക്ക് അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ആണ് മന്ത്രി എം ബി രാജേഷിൻറെ ന്യായീകരണം.

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അൻപതാം വാർഷികം അടൂരിൽ വെച്ച് ആഘോഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി പഞ്ചായത്തുകൾ അയ്യായിരം രൂപ വീതം പിരിച്ച് നൽകണമെന്നായിരുന്നു ഉത്തരവ് ഉണ്ടായിരുന്നത്. ഇത് പ്രകാരം പത്തനംതിട്ടയിലെ ഓരോ ഗ്രാമപഞ്ചായത്തുകളും 5,000 രൂപ വീതം പിരിച്ചുനൽണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ എല്ലാ പഞ്ചായത്തുകളും നിർബന്ധമായും പണം നൽകേണ്ടതില്ലെന്നും താത്പര്യമുള്ളവർ നൽകിയാൽ മതിയെന്നുമാണ് സംഭവം വിവാദമായതോടെ മന്ത്രി നൽകിയിരിക്കുന്ന ഇപ്പോഴുള്ള വിശദീകരണം.

ഇതിനിടെ തന്റെ ചിത്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളോട് പണം പിരിച്ചുനൽകാനുള്ള സർക്കാരിന്റെ ഉത്തരവിനെതിരെ അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തിയാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഒരു പൈസയും ആഘോഷത്തിനായി പിരിക്കരുതെന്നും തന്റെയോ ചിത്രത്തിന്റെയോ പേരിൽ പണപ്പിരിവ് പാടില്ലെന്നും അടൂർ സംഘടകസമിതിയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.