മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം, സ്വിസ് യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: സ്വിസ് യുവതിയുടെ കൊലപാതകത്തിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ ഇന്നലെയാണ് യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ലെന ബെർജർ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഗുർപ്രീത് സിംഗ് എന്നയാളാണ് പിടിയിലായത്.

സ്വിറ്റ്സർലാൻഡിൽ വച്ചാണ് പ്രതിയും യുവതിയും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. യുവതിയെ കാണാനായി ഗുർപ്രീത് ഇടയ്ക്ക് സ്വിറ്റ്സർലാൻഡിലേക്ക് പോകാറുണ്ടായിരുന്നു. എന്നാൽ ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഗുർപ്രീത് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോകുകയും കൈകാലുകൾ കെട്ടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വാങ്ങിയ കാറിലാണ് ആദ്യം മൃതദേഹം സൂക്ഷിച്ചിരുന്നത്. ദുർഗന്ധം വന്നതോടെയാണ് മൃതദേഹം റോഡിൽ ഉപേക്ഷിച്ചത്. പ്രതിയുടെ വീട്ടിൽ നിന്ന് 2.25 കോടി രൂപയും കണ്ടെത്തി.