21 കാരി ബസിടിച്ച് ഗുരുതരാവസ്ഥയില്‍ മുക്കാല്‍ മണിക്കൂര്‍ റോഡില്‍ കിടന്നു, കാഴ്ചക്കാരായി ജനം

സംസ്ഥാനത്ത് ദിനം പ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. റോഡുകളുടെ ശോച്യാവസ്ഥയും വാഹനങ്ങളുടെ സ്പീഡുമാണ് അപകടത്തിന്റെ മുഖ്യകാരണം. അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കാന്‍ ജനക്കൂട്ടം ശ്രദ്ധിക്കാറുണ്ട്. കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി നിന്നത് മനസ്സിനെ വേദനിപ്പിക്കുന്ന സംഭവമാണ്. മുക്കാല്‍ മണിക്കൂറാണ് യുവതി വേദനയെടുത്ത് പുളഞ്ഞത്. അതും തിരുവനന്തപുരം നഗരത്തില്‍. തിരുവനന്തപുരം പ്രസ്‌ക്ലബിലെ ജേര്‍ണലിസം വിദ്യാര്‍ഥിനിക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. വെമ്പായം സ്വദേശി ഫാത്തിമ (21) ആണ് റോഡില്‍ വേദന സഹിച്ച് കിടന്നത്.

വേദന കൊണ്ടു പുളഞ്ഞിട്ടും പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് സുഹൃത്ത് സിമിക്കൊപ്പം സ്‌കൂട്ടറിലേക്ക് തമ്പാനൂരിലേക്ക് പോവുകയായിരുന്നു ഫാത്തിമ. അരിസ്റ്റോ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിലെത്തിക്കാന്‍ സിമി മറ്റു വാഹനങ്ങള്‍ തേടിയെങ്കിലും പൊലീസ് എത്തട്ടെ എന്നുപറഞ്ഞ് ചുറ്റും കൂടിയവര്‍ വിലക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് 50 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് പോലും എത്തിയത്. ആശുപത്രിയില്‍ വൈകി എത്തിച്ചതിനെ തുടര്‍ന്ന് നില കൂടുതല്‍ ഗുരുതരമായ വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇടുപ്പ് എല്ലിലും കാലുകളിലുമായി ഇതിനോടകം ആറ് ശസ്ത്രക്രിയകള്‍ കഴിഞ്ഞു.

റോഡ് അപകടങ്ങളും മരണങ്ങളും കേരളത്തില്‍ നിത്യസംഭവം ആണല്ലോ. 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ റോഡ് അപകടങ്ങളുടെയും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം അമ്പരപ്പിക്കുന്നതാണ്. ഓരോ വര്‍ഷവും 35,000-ത്തിനും 43,000-ത്തിനും ഇടയ്ക്ക് റോഡ് അപകടങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നു. 2001 മുതല്‍ 2018 വരെ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 67,337. ഇനി ഇതേ കാലയളവില്‍ റോഡ് അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം കൂടി കേള്‍ക്കുക: 8,15,693. ഇതിന്റെ കൂടെ 2019-ലെ കണക്കുകള്‍കൂടി ചേര്‍ത്താല്‍ അപകടങ്ങളുടെ എണ്ണം ഏഴുലക്ഷത്തിലധികം വരും. മരിച്ചവരുടെ എണ്ണം 72,000-ത്തോളം വരും. പരിക്കേറ്റവരുടെ എണ്ണം 8,60,000-ല്‍ അധികമാണ്. ഈ റോഡപകടങ്ങളുടെ ബാധ്യതകള്‍ എത്ര വലുതാണെന്ന് നമ്മള്‍ ചിന്തിക്കണം. മരിച്ചവരില്‍ അനേകര്‍ ഒരുപാട് ജീവിതം ബാക്കി കിടക്കുന്നവര്‍ ആയിരുന്നു. അവര്‍ക്ക് ജീവന്‍ പോയി. അവരുടെ കുടുംബങ്ങള്‍ക്ക് അപ്പനും ഭര്‍ത്താവും ഭാര്യയും അമ്മയും സഹോദരനും സഹോദരിയും നഷ്ടപ്പെട്ടു.

കുടുംബത്തിന്റെ നെടുംതൂണ്‍ ആണ് പലപ്പോഴും നഷ്ടപ്പെട്ടത്. ഇനി, പരിക്കേറ്റവരുടെ ചികിത്സയ്ക്ക് അവരുടെ കുടുംബാംഗങ്ങള്‍ എത്ര പണം ചെലവാക്കി? ഈ പണം കണ്ടെത്താന്‍ അവര്‍ എത്ര കഷ്ടപ്പെട്ടു. അനേക കുടുംബങ്ങളുടെ വരുമാംന നിലക്കുക മാത്രമല്ല കടബാധ്യത കൂടുകകൂടിയാണ് ഉണ്ടായത്. പരിക്കേറ്റവര്‍ സഹിച്ച വേദനകള്‍ വേറെ. പലര്‍ക്കും ഇനി ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് വരാനും കഴിയില്ല.
ഇത്തരുണത്തില്‍ നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യം ഇതാണ്: ഇത്രമാത്രം അപകടങ്ങള്‍ കേരളത്തില്‍ സംഭവിക്കണമായിരുന്നോ? മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇവയില്‍ എത്രയോ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. അമിതവേഗത, അതിരുവിട്ട ആത്മവിശ്വാസം, അശ്രദ്ധ എന്നിവയാണ് അധികം അപകടങ്ങളുടെയും കാരണങ്ങള്‍ എന്നുകൂടി നമ്മള്‍ മനസിലാക്കണം. ഇത്രയും സ്ഥിതിവിവരകണക്കുകള്‍ നമ്മുടെ മുമ്പില്‍ ഉണ്ടായിട്ടും, നമ്മള്‍ പഠിക്കുന്നില്ല എന്നതല്ലേ സത്യം?