ടെലിഗ്രാം ഗ്രൂപ്പുകൾ വഴി തട്ടിപ്പ്, ജഗ്രത പാലിക്കണമെന്ന് പോലീസ്

തിരുവനന്തപുരം : സാമൂഹ്യമാദ്ധ്യമങ്ങലൂടെയുള്ള തട്ടിപ്പുകളിൽ മുന്നറിയിപ്പ് നൽകി പോലീസ്. തട്ടിപ്പുകളിൽ നിന്നും അധികവും ടെലിഗ്രാം മുഖേനയാണെന്നും ഇത്തരം ഗ്രൂപ്പുകളിൽ നിങ്ങളൊഴികെ എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരായിരിക്കുമെന്നും പോലീസ് പറയുന്നു.

ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളും തട്ടിപ്പുകാരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെയെന്ന് അറിയുന്നത് അവസാന ഘട്ടത്തിലായിരിക്കുമെന്നും പോലീസ് പറയുന്നു. ഇത്തരം കെണികളിൽ അകപ്പെട്ട് തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് വിവേക പൂർവ്വം കാര്യങ്ങൾ പെരുമാറുന്നതാണെന്നും പോലീസ് വ്യക്തമാക്കി.

പോലീസ് മുന്നറിയിപ്പ് ഇങ്ങനെ

വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്ന തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്‌ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഏതെങ്കിലും വ്യാജ വെബ്‌സൈറ്റ് കാണിച്ച് നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കു പോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.