തോർത്ത് കഴുത്തിൽ മുറുകി പത്തുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ മുറുകി പത്തുവയസുകാരൻ മരിച്ചു. വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് കുളിമുറിയിൽ അവശനിലയിൽ കണ്ടത്. പെട്ടന്നു തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പള്ളിയിൽ പോകാൻ തയ്യാറാകാൻ പറഞ്ഞശേഷം പിതാവ് പുറത്ത് പോയ സമയത്തായിരുന്നു അപകടം. മാതാവ് എണ്ണ തേച്ച ശേഷം മകനെ കുളിക്കാൻ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയം എടുത്താണ് മകൻ കുളിക്കാറുള്ളത്. ആദ്യം സമയം പോകുന്നതിൽ സംശയം തോന്നിയില്ലെന്ന് രക്ഷിതാക്കൾ മൊഴി നൽകി

തോർത്ത് കഴുത്തിൽ കുരുങ്ങിയത് അബദ്ധത്തിൽ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സൽമയാണ് അഹലൻറെ മാതാവ്. സഹോദരി: അലൈന.