ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍, നിങ്ങളെയും കൂടി അവന്‍ നാശമാക്കും മറുപടിയുമായി നടൻ ബാല

ലാപ്ടോപ്പും ഫ്രിജും തല്ലിപ്പൊളിച്ചെന്ന് പറയുന്നു. സ്വന്തമായി ചെയ്തിട്ട് എന്റെ പേര് പറയാമല്ലോ. ഈ നിമിഷം വരെ അവൻ നമ്മളെ വിൽക്കുകയാണ്. ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വിഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം. ഒപ്പം അജു അലക്സിന്റെ ഫ്ലാറ്റിൽ നിന്നുള്ള വിഡിയോയും നടൻ പങ്കുവെച്ചിട്ടുണ്ട്.

‘ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍. നിങ്ങളെയും കൂടി അവന്‍ നാശമാക്കും. പത്തു വർഷമായി അവന്റെ ശീലമാണിതെന്നാണ് പറയുന്നത്. ആരും ചോദിക്കാത്ത ചോദ്യം ഞാൻ തുടങ്ങിവച്ചു. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഇതിഹാസങ്ങളായ താരങ്ങളെക്കുറിച്ച് മോശം പറയാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്. ആരും പ്രതികരിക്കുന്നില്ല. മമ്മൂക്കയെപ്പോലെ ചാരിറ്റി ചെയ്ത നടൻ മലയാളത്തിൽ ഇല്ല. ലാലേട്ടൻ എത്ര പേർക്ക് വീൽ ചെയർ പോലുള്ളവ നൽകിയിട്ടുണ്ട്. അവരെക്കുറിച്ച് ഇത്ര മോശമായി സംസാരിച്ചിട്ടും നിങ്ങളെല്ലാം മിണ്ടാതിരുന്നു. ഇപ്പോൾ ഞാൻ തുടങ്ങിവച്ചു. ഇതൊരു തുടക്കമാണ്. ഇതിനുവേണ്ടി ദൈവം എനിക്കു കഷ്ടപ്പാടു തന്നാൽ അനുഭവിക്കാൻ ‍ഞാൻ തയാറാണ്‘ ബാല പറയുന്നു.

ഒരു ഗ്ലാസ് കഷണം പോലും അവിടെ പൊട്ടിയിട്ടില്ല. അവന്‍ പേടിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. ഞാൻ തിരിച്ചു മാനനഷ്ടക്കേസ് കൊടുത്താൽ അവൻ കുടുങ്ങും. അത് വേണ്ടെന്നു വിചാരിച്ചാണ് ചെയ്യാതിരിക്കുന്നത്. പ്രശസ്തിയില്‍ നില്‍ക്കുന്നവര്‍ ചോദ്യം ചെയ്യാത്തതുകൊണ്ടാണ് ഇതു തുടരുന്നത്. പണം ഉണ്ടാക്കാൻ യൂട്യൂബിൽ എന്തും പറയാമെന്ന അവസ്ഥയാണ്.കുടുംബത്തിനൊപ്പം കാണാൻ കൊള്ളാത്തവയാണ് അയാളുടെ എല്ലാ വിഡിയോയും. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള്‍ ഉപയോഗിക്കരുത്

പല ഭാഷകളിലായി 56 പടങ്ങളില്‍ അഭിനയിച്ച ഒരാള്‍ ചെന്ന് കാര്യം പറയുമ്പോള്‍ അതിന്‍റെ ബഹുമാനം തരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നെ ഗുണ്ട ആക്കുമെന്ന് കരുതിയില്ല. ചെകുത്താനോട് ഒരുപാട് പേര്‍ക്ക് ദേഷ്യമുണ്ട്.

ഇതുപോലുള്ള ടോക്സിക് ആളുകളെ പ്രോത്സാഹിപ്പിക്കരുത്. പത്തുവയസ്സുള്ള കുട്ടികളൊക്കെ യൂട്യൂബ് കാണുന്നവരാണ്. എന്റെ കുടുംബത്തിലെ ഒരാളെപോലും ഞാൻ ഇവന്റെ വിഡിയോ കാണിക്കില്ല. ചെയ്യുന്ന തെറ്റ് മനസ്സിലാക്കി കൊടുക്കുവാനാണ് ഞാൻ നേരിട്ടുപോയത്. അല്ലാതെ തർക്കിക്കാനോ ഭീഷണിപ്പെടുത്താനോ പോയതല്ല. തോക്കിന് എനിക്ക് ലൈസൻസ് ഇവിടെ ഇല്ല.’’–ബാല പറഞ്ഞു.