വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് എത്തിയ വരനെ തനിക്ക് വേണ്ടെന്നു വധു, വിവാഹം മുടങ്ങി

ലക്നൗ. വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് എത്തിയ വരനെ തനിക്ക് വേണ്ടെന്നു വധു. അടിച്ചു പൂസായി വിവാഹം നടക്കേണ്ട വേദിയിലെത്തി വരൻ അൽപനേരം കൊണ്ട് കാട്ടിക്കൂട്ടിയത് കണ്ടതോടെ വധു അയാളോടൊത്തുള്ള ജീവിതം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും മുന്നിൽവച്ച് തനിക്ക് വിവാഹം വേണ്ടെന്ന് വധു പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിലായിരുന്നു സംഭവം.

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ച് ലക്കുകെട്ട് വരൻ കതിർമണ്ഡപത്തിലെത്തി. യുവാവ് നടന്നുവരുന്നതുകണ്ടപ്പോൾ തന്നെ മദ്യപിച്ചിട്ടുണ്ടെന്ന് അതിഥികൾക്കെല്ലാം ബോധ്യമായി. തുടർന്ന് വധു വിവാഹം വേണ്ടെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അവർ മകളുടെ നിലപാടിനൊപ്പം നിന്നതിനാൽ വിവാഹം മുടങ്ങി.

ജീവിതത്തിലേക്കൊരു പെണ്ണിനെ താലികെട്ടി കൊണ്ട് പോകാൻ വരുമ്പോൾ പോലും മദ്യമില്ലാതെ പറ്റാത്ത ഒരാളെ എങ്ങനെയാണ് വിവാഹം കഴിക്കുകയെന്നായിരുന്നു വധു ചോദിച്ചത്. പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നം പോലീസ് ഇടപെട്ടാണ് ഒടുവിൽ പരിഹരിച്ചത്. മദ്ധ്യപ്രദേശിലും കഴിഞ്ഞ മേയിൽ സമാനരീതിയിലുള്ള സംഭവം റിപ്പോ‌ർട്ട് ചെയ്‌തിരുന്നു.