മേയറുടെ നടപടി അനീതിയാണ്, ഈ പാവങ്ങളോടല്ല അത് വേണ്ടത്.

ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞന്ന പേരിൽ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച തിരുവന്തപുരം മേയർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. കാര്യകാരണങ്ങൾ അന്വേഷിക്കാതെ,കുറ്റാരോപിതരായവരുടെ ഭാഗം കേൾക്കാതെ സൻസ്‌പെൻഡ് ചെയ്ത കോർപ്പറേഷന്റെ നടപടി അനീതിയാണ് എന്നാണ് അഡ്വ. ഹരീഷ് വാസുദേവൻ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഭരണകൂടത്തിന്റെ രണ്ടുതരം മനുഷ്യത്വമില്ലായ്മ, അഥവാ an administrative system without empathy. തിരുവനന്തപുരത്ത് കോർപ്പറേഷന്റെ ശുചീകരണ തൊഴിലിൽ ഏർപ്പെടുന്ന മനുഷ്യർ അങ്ങേയറ്റത്തെ വേദനയിലാണ് അവരുടെ സ്വന്തം ഭക്ഷണം കളഞ്ഞത്. അതിന്റെ കാര്യകാരണങ്ങൾ അന്വേഷിക്കാതെ, അവരുടെ ഭാഗം കേൾക്കാതെ സൻസ്‌പെൻഡ് ചെയ്ത കോർപ്പറേഷന്റെ നടപടി അനീതിയാണ്. നമ്മളിങ്ങനെ ഞെളിഞ്ഞിരുന്നു ഓണം ഉണ്ണുന്നത് ശുചീകരണ തൊഴിലാളികൾ രാപ്പകൽ പണിയെടുക്കുന്നത് കൊണ്ടാണ്.

ഭക്ഷണം പാഴാക്കുന്നത് തെറ്റാണെങ്കിൽ സമ്പന്നതയുടെ പളപളപ്പിലും അന്ധവിശ്വാസത്തിലും അത് ദിനേന ചെയ്യുന്ന കൂട്ടരേ ഒന്ന് ശിക്ഷിച്ചു കാണിക്കണം. ഈ പാവങ്ങളോടല്ല. നമ്മൾ തൊടാനറയ്ക്കുന്ന നമ്മുടെ മാലിന്യം വാരി മൂക്കുപോലും പൊത്താതെ ദിവസേന ജോലിചെയ്യുന്നവരുടെ ദണ്ണം മനസിലാക്കാനുള്ള empathy വേണം. അതില്ലെങ്കിൽ മറ്റൊന്നും ഉണ്ടായിട്ടു കാര്യവുമില്ല.

അവരെ തിരിച്ചെടുക്കണം. തെറ്റ് തിരുത്തണം. ദേശീയപാതയുടെ നിർമ്മാണത്തിന് വേണ്ടി മലപ്പുറത്ത് മരം മുറിച്ചപ്പോൾ ധാരാളം നീർക്കാക്കകളുടെ കൂടുകൾ വീണു നശിച്ചു. നീർക്കാക്കകളെ അനാവശ്യമായി കൊന്നു. കണ്ണ് നനയിച്ചകാഴ്ച. ഷെഡ്യുൾ 4 ൽ പെട്ട പക്ഷികളാണ്, ആവാസവ്യവസ്ഥ തകർക്കുന്നവർക്കെതിരെ കേസെടുക്കാൻ പാർലമെന്റ് പാസാക്കിയ നിയമമുണ്ട്. നിയമവ്യവസ്ഥ അനുശാസിക്കുന്ന മാർഗ്ഗങ്ങളിലൂടെ അല്ലാതെ ആ അവകാശം ഇല്ലാതാക്കാനാകില്ല.

അതുകഴിഞ്ഞുള്ള റോഡുപണി മതി. പക്ഷേ മരം മുറിച്ചത് NHAI ആണ്. അനുമതി നൽകിയത് വനംവകുപ്പ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിലുള്ള സമിതിയും. ഒന്നരമാസം കഴിഞ്ഞു ഒക്ടോബർ അവസാനം മുറിച്ചാൽ, ആ വ്യവസ്ഥയിന്മേൽ മാത്രം അനുമതി നൽകിയിരുന്നെങ്കിൽ, കുഞ്ഞുങ്ങൾ പറന്നു പോയേനെ, അങ്ങനെ പരിഹരിക്കാമായിരുന്ന പ്രശ്നമാണ്. സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ പരാജയ മാണ് പ്രശ്നകാരണം. NHAI ക്ക് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സെന്സിറ്റിവിറ്റി ഇല്ലായ്മയും സിസ്റ്റമില്ലായ്മയും ഉണ്ട്. നടപടികൾ അട്ടിമറിക്കുന്ന ‘വികസനപ്രഷർ’ ഉണ്ട്. നിയമത്തെപ്പറ്റിയുള്ള പൊതുജനങ്ങൾക്കിടയിലെ അറിവില്ലായ്മ ഉണ്ട്….

പ്രതികൾ പലരാണ്.. എന്നാൽ വീഴ്ച വിവാദമായപ്പോൾ ഏമാന്മാർ കൈകഴുകി. വന്യജീവി നിയമപ്രകാരം കേസെടുത്തത് പാവം JCB ഡ്രൈവർ ഉൾപ്പെടെയുള്ള 3 അതിഥി തൊഴിലാളികൾക്ക് എതിരെ മാത്രം !! അവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരിക്കുന്നു !!! എന്തൊരു തോന്ന്യവാസമാണിത് !! മനുഷ്യത്വരാഹിത്യമാണിത്!! തൊഴിലാളികൾ കോൺട്രാക്ടർക്ക് വേണ്ടി അവർ പറഞ്ഞ ജോലി ചെയ്തെന്നു മാത്രം. എന്തേ എഞ്ചിനീയർക്കോ കോൺട്രാക്ടർക്കോ എതിരേ കേസില്ലാത്തത്? ഒരു സുപ്രഭാതത്തിൽ ആരോ വന്നു മരം മുറിച്ചതല്ലല്ലോ, ഉദ്യോഗസ്ഥരും വകുപ്പും അതുവരെ എന്തെടുക്കുകയായിരുന്നു?? മലയാളികൾ വിദേശത്തു എന്നപോലെ 3 തൊഴിലാളികൾ മറ്റേതോ സംസ്ഥാനത്തുനിന്നു വന്നു ഇവിടെ ജോലിചെയ്യുകയാണ്. ജാമ്യം നില്ക്കാൻ പോലും ആളെ കിട്ടില്ല, നിയമസഹായത്തിനു പോലും പണമുണ്ടാവില്ല.

നീർക്കാക്കകളുടെ മരണത്തിനു ആരെങ്കിലും പ്രതിയാണെങ്കിൽ അത് insensitive ആയ സിസ്റ്റവും അതിലെ സ്ഥിരജീവനക്കാരും ആണ്. അതിന്റെ അറ്റത്ത് JCB ഉരുട്ടുന്ന ദിവസക്കൂലിക്കാരല്ല.. അതുകൊണ്ട് തിരുവോണം കഴിഞ്ഞുള്ള ആദ്യദിവസം ആ 3 തൊഴിലാളികൾക്ക് ജാമ്യം കിട്ടണം.. അതിന് സർക്കാർ മുൻകൈ എടുക്കണം..

ഭരണകർത്താക്കൾ ജനത്തിന് ഓണാശംസകൾ നേരുമ്പോൾ, അവരുടെ insensitivity കൊണ്ട് ഇതാഘോഷിക്കാനോ സന്തോഷിക്കാനോ പറ്റാത്ത ചില മനുഷ്യർ കൂടിയുണ്ടെന്ന് അവർ ഓർക്കണം. ഈ ഓണം അവർക്കിനി തിരിച്ചു കൊടുക്കാനാവില്ലെന്നും.. Develop empathy within administrative decision making എന്നതൊരു പാഠമാവണം… കഴിവതും വേഗം തെറ്റുകൾ തിരുത്തണം.. അഡ്വ ഹരീഷ് വാസുദേവൻ.