വിമാനം പറത്തി കൊണ്ടിരുന്ന പൈലറ്റുമാർ ഉറങ്ങിപ്പോയതിനാൽ വിമാനത്തിനു വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. സുഡാനിലെ ഖാർത്തുമിൽനിന്ന് ഇത്യോപ്യയിലെ ആഡിസ് അബാബയിലേക്ക് പറക്കുകയായിരുന്നു വിമാനത്തിന്റെ കാര്യമാണിത്. ഏവിയേഷൻ ഹെറൾഡ് ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വിമാനത്താവളത്തിന് അടുത്ത് എത്തി എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) സന്ദേശം എത്തിയിട്ടും ലാൻഡിങ്ങിനായി വിമാനം താഴേക്ക് ഇറങ്ങില്ല. പൈലറ്റുമാർ ഉറങ്ങിയപ്പോയതിനാൽ ബോയിങ് 737ന്റെ ഓട്ടോ പൈലറ്റ് സംവിധാനമാണ് വിമാനത്തെ അപ്പോൾ നിയന്ത്രിച്ചിരുന്നത്. 37,000 അടി മുകളിലായിരുന്നു അപ്പോൾ വിമാനം പറന്നിരുന്നത്. എടിസി പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
ലാൻഡ് ചെയ്യേണ്ട ഭാഗത്ത് റൺവേക്ക് മുകളിലൂടെ വിമാനം പറന്നപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയായിരുന്നു. തൊട്ടുപിറകെ മുന്നറിയിപ്പ് അലാറാം അടിച്ചു. ഇതുകേട്ടപ്പോഴാണ് പൈലറ്റുമാർ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നത്. പിന്നീട് 25 മിനിറ്റുകൾക്ക്ശേഷം വിമാനം തിരിച്ചു റൺവേയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
വിമാനം നിലത്തിറക്കിയത്തിൽ പിന്നെ രണ്ടര മണിക്കൂറിനുശേഷമാണ് വീണ്ടും പറക്കാൻ അനുവദിക്കുന്നത്. മേയിൽ ന്യൂയോർക്കിൽനിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു പൈലറ്റുമാരും ഉറങ്ങിപ്പോയ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 38,000 അടിക്ക് മുകളിലായിരുന്നു അന്ന് വിമാനം പറന്നു കൊണ്ടിരുന്നത്.