കോഴിക്കോട്/ എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനിടെ തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനെ എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചതായി എഫ് ഐ ആർ. ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് എസ്ഡിപിഐക്കാർ സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്.
തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനെ ക്രൂരമായി മർദ്ദിച്ച് പരസ്യ വിചാരണ നടത്തി വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതായും രാഷ്ട്രീയ വിരോധം കാരണമാണ് ആക്രമണമെന്നും എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നു. ബാലുശേരി പാലോളി മുക്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം നടക്കുന്നത്. ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.
ഒരുമണിക്ക് പിടികൂടിയ ജിഷ്ണുവിനെ മൂന്നരയോടെ ബാലുശേരി പൊലീസിനെ വിളിച്ച് കൈമാറുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ പൊലീസ് താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയാണ് ഉണ്ടായത്. എസ്ഡിപിഐ- മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഎം ആരോപിച്ചിരിക്കുന്നത്.
രണ്ടുമണിക്കൂര്‍ നേരമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഫ്‌ലക്‌സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം ജിഷ്ണു ആണെന്ന് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയും വീഡിയോ എടുക്കുകയും ചെയ്തിരുന്നു. ബലം പ്രയോഗിച്ച് വടിവാള്‍ പിടിപ്പിച്ചെന്നും എല്ലാം കുറ്റങ്ങളും ഇവന്‍ സമ്മതിച്ചിട്ടുണ്ടെന്നു ഇനി തെളിവ് വേണ്ടതില്ലെന്നും ആള്‍ക്കൂട്ടം പൊലീസിനോട് പറയുന്നതും വീഡിയോയില്‍ ഉണ്ട്.