ലക്ഷങ്ങള്‍ വിലയുള്ള ആഭരണങ്ങളും വജ്രങ്ങളും കാണാനില്ല ; വീട്ടുജോലിക്കാർക്കെതിരെ പരാതി നൽകി രജനീകാന്തിന്റെ മകൾ

ചെന്നൈ: രജനീകാന്തിന്റെ മകളുടെ വീട്ടിൽ മോഷണം. ലക്ഷങ്ങള്‍ വിലയുള്ള ആഭരണങ്ങളും വജ്രങ്ങളും കാണാതായി. തുടർന്ന് തേനാംപേട്ട് പൊലീസ് സ്റ്റേഷനിൽ ഐശ്വര്യ പരാതി നല്‍കി. ഇവരുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും കാണാതായെന്നാണ് പരാതിയില്‍ പറയുന്നത്.

ആഭരണങ്ങള്‍ എല്ലാം സൂക്ഷിച്ചത് ലോക്കറിലാണെന്നും തന്റെ വീട്ടിലെ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇതേ കുറിച്ച് അറവുണ്ടെന്നും താരം പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ ലോക്കര്‍ മുന്‍ ഭര്‍ത്താവ് ധനുഷിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കും പിന്നീട് ഐശ്വര്യയുടെ അപ്പാര്‍ട്ട്‌മെന്റിലേക്കും മാറ്റിയിരുന്നു.

2021ല്‍ ആയിരുന്നു ഐശ്വര്യയുടെ അ്പ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം പിതാവ് രജനീകാന്തിന്റെ വീട്ടിലേക്കും ഈ ലോക്കര്‍ മാറ്റിയിരുന്നു. എന്നാല്‍ ലോക്കറിന്റെ താക്കോല്‍ ഐശ്വര്യയായിരുന്നു സൂക്ഷിച്ചിരുന്നത്.

പുരാതന ശൈലിയുടെ ആഭരണങ്ങളാണ് കാണാതായത്. ഇതിൽ 3.60 ലക്ഷം രൂപ വിലമതിക്കുന്ന നവരത്‌നം സെറ്റുകള്‍, വളകള്‍, 60 പവന്‍ സ്വര്‍ണം എന്നിവയാനുള്ളത്. പരാതിയില്‍ രണ്ട് വീട്ടുജാേലിക്കാരെ സംശയമുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, സംവിധായിക കൂടിയായ ഐശ്വര്യ തന്റെ ഏറ്റവും പുതിയ ചിത്രം ലാല്‍സാലിന്റെ ചിത്രീകരണ തിരക്കിലാണ്.